മുംബൈയില്‍ കൊല്ലപ്പെട്ടത് എട്ടു വിദേശികള്‍

Posted on: 29 Nov 2008


ന്യൂഡല്‍ഹി:മുംബൈയിലെ ഭീകരാക്രമണത്തില്‍ എട്ടു വിദേശികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ജര്‍മന്‍കാരാണ്. ജപ്പാന്‍,കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തരസുരക്ഷാ വകുപ്പ് സെക്രട്ടറി എം.എല്‍.കുമാവത്ത് അറിയിച്ചു.
അഞ്ചു ബ്രട്ടീഷുകാരും മൂന്നു ജര്‍മന്‍കാരും രണ്ടു അമേരിക്കക്കാരും രണ്ടു ഒമാന്‍കാരും പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. കാനഡ,നോര്‍വേ,സ്‌പെയിന്‍,ഇറ്റലി,ചൈന,ഫിന്‍ലാന്‍ഡ്,ഫിലിപ്പൈന്‍സ്,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയിലും കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുന്ന താജ് ഹോട്ടലില്‍ ആറ് ഭീകരരെങ്കിലും ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് കുമാവത്ത് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ച ഒബ്‌റോയ് ഹോട്ടലിലെ എട്ടാം നിലയില്‍ നിന്ന് ഒരു എ.കെ.47 റൈഫിളും രണ്ടു പിസ്റ്റലുകളും പൊട്ടാത്ത ഗ്രനേഡുകളും കണ്ടെടുത്തു. ചൈനയില്‍ നിര്‍മ്മിച്ചതാണ് ഗ്രനേഡുകള്‍.
60 കമാന്‍ഡോകളെക്കൂടി വെള്ളിയാഴ്ച മുംബൈയിലേക്ക് അയച്ചുവെന്ന് കുമാവത്ത് പറഞ്ഞു.മൊത്തം 477 കമാന്‍ഡോകളാണ് മുംബൈയിലുള്ളത്.





MathrubhumiMatrimonial