താജില്‍ ഒരുമുറിയില്‍ 15 മൃതദേഹങ്ങള്‍ വെടിക്കോപ്പും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി

Posted on: 29 Nov 2008


മുംബൈ: മുന്നില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയ തീവ്രവാദികള്‍ താജ് ഹോട്ടലില്‍ അരുംകൊലയാണ് നടത്തിയതെന്ന് തീവ്രവാദികളെ തുരത്തുന്നതിന് ആദ്യം രംഗത്തെത്തിയ നാവികസേനയുടെ കമാന്‍ഡോ സംഘം(മാര്‍ക്കോസ്) വ്യക്തമാക്കി. മുഖം മറച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലെത്തിയ കമാന്‍ഡോ സംഘം താജില്‍ കണ്ട ഭീകരദൃശ്യങ്ങള്‍ വിവരിച്ചു. ഹോട്ടലില്‍ അമ്പതോളം മൃതദേഹങ്ങള്‍ കണ്ടതായി വ്യക്തമാക്കിയ സംഘത്തലവന്‍ ഒരു മുറിയില്‍ മാത്രം പതിനഞ്ചോളം മൃതദേഹങ്ങളുണ്ടായിരുന്നെന്നും പറഞ്ഞു.
തീവ്രവാദികളെ തേടി ഹോട്ടലിന്റെ മുറികള്‍തോറും അരിച്ചുപെറുക്കിയ മാര്‍ക്കോസ് സംഘംത്തിന് ഒരു മുറിയില്‍നിന്ന് എ.കെ-47 തോക്കിലുപയോഗിക്കുന്ന നാനൂറോളം നിറച്ച തിരകളും ഏഴ് മാഗസിനുകളും തീവ്രവാദിയുടേതെന്ന് സംശയിക്കുന്ന മൗറീഷ്യന്‍ തിരിച്ചറിയല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും പണവും ലഭിച്ചു. ആക്രമണം നടത്തിയശേഷം മുറിയില്‍നിന്ന് രക്ഷപ്പെട്ട തീവ്രവാദി ഉപേക്ഷിച്ചുപോയ ബാഗില്‍നിന്നാണ് ഇവ ലഭിച്ചത്. ചൈനയില്‍ നിര്‍മിച്ച ഗ്രനേഡുകളും ഏഴ് ക്രെഡിറ്റ് കാര്‍ഡുകളും ഉണങ്ങിയ പഴങ്ങളും 1200 യു.എസ് ഡോളറും 6840 രൂപയും ബാഗില്‍നിന്ന് കണ്ടെടുത്തു. ഇവയെല്ലാം പോലീസിന് കൈമാറിയെന്നും കമാന്‍ഡോ സംഘം പറഞ്ഞു.
തീവ്രവാദികള്‍ക്ക് താജ് ഹോട്ടലിന്റെ രൂപരേഖയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതായി കമാന്‍ഡോ സംഘം പറഞ്ഞു. എന്നാല്‍ നാന്നൂറോളം മുറികളുള്ള ഹോട്ടലിന്റെ വിശദാംശങ്ങളൊന്നും കമാന്‍ഡോ സംഘത്തിന് ലഭ്യമായിരുന്നില്ല. ഇരുട്ടില്‍ തീവ്രവാദികള്‍ക്കുനേരെ വെടിയുതിര്‍ക്കുക മാത്രമായിരുന്നു മാര്‍ഗം. ഹോട്ടലില്‍ നിറയെ താമസക്കാരുണ്ടായിരുന്നതിനാല്‍ അതിനും പരിമിതികളുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് സംഘം മുന്നേറിയത്.
പല നിലകളില്‍നിന്ന് വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ വലിച്ചെറിയുകയും ചെയ്തിരുന്ന തീവ്രവാദികള്‍ക്ക് ആക്രമണം എളുപ്പമായിരുന്നു. മൂന്നോ നാലോ തീവ്രവാദികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നും കമാന്‍ഡോ സംഘം പറഞ്ഞു. ഹോട്ടലിലെ താമസക്കാരുടെ സാന്നിദ്ധ്യമാണ് കമാന്‍ഡോ ഓപ്പറേഷന്‍ ദുഷ്‌കരമാക്കിയത്. രക്തത്തില്‍ കുളിച്ച ആളുകളായിരുന്നു ചുറ്റുപാടും. നിരപരാധികള്‍ ആക്രമണത്തില്‍ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ സംഘത്തിന് സ്വീകരിക്കേണ്ടിവന്നു. ഹോട്ടലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ മുറിയിലേക്ക് കടക്കാന്‍ കഴിയാതിരുന്നതിനാല്‍ തീവ്രവാദികളുടെ ഒളിയിടങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനുമായില്ല.
മുപ്പതില്‍ത്താഴെ പ്രായമുള്ള, സാധാരണ ശരീരഘടനയുള്ളവരായിരുന്നു തീവ്രവാദികള്‍. എല്ലാവരും ടി-ഷര്‍ട്ടാണ് അണിഞ്ഞിരുന്നത്. തീവ്രവാദി ആക്രമണമുണ്ടായ ബുധനാഴ്ച രാത്രി തന്നെ മാര്‍ക്കോസ് സംഘത്തിന്റെ സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ തേടിയിരുന്നു. കൊളാബയില്‍ത്തന്നെയുള്ള ഐ.എന്‍. എസ് ആന്‍ഗ്രെയില്‍നിന്നുള്ള സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ ദേശീയ സുരക്ഷാ സേനയ്്ക്ക് (എന്‍.എസ്.ജി) ഓപ്പറേഷന്‍ ചുമതല കൈമാറിയതായും സംഘം പറഞ്ഞു.





MathrubhumiMatrimonial