ഹജ്ജ്: നാളെ മുതല്‍ രണ്ട് വിമാനങ്ങള്‍

Posted on: 04 Nov 2008


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് ബുധനാഴ്ചമുതല്‍ എയര്‍ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ സര്‍വീസ്‌നടത്തും. 420 പേര്‍ക്ക് പോകാവുന്ന പതിവ് വിമാനത്തിന് പുറമെ 200 പേര്‍ക്ക് യാത്രചെയ്യാവുന്ന എ 320 വിമാനമാണ് പുതുതായി ഉണ്ടാകുക. പുതിയവിമാനം രാത്രി 11.15 ന് പുറപ്പെടും. നവംബര്‍ 11വരെ പ്രത്യേകവിമാനം ഉണ്ടാകും.

സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന കോഴിക്കോട്ടുനിന്ന് ഹജ്ജിന്‌പോകുന്ന 200 പേരുടെ യാത്രാരേഖകള്‍കൂടി തിങ്കളാഴ്ച ഹജ്ജ്ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ആദ്യ വിമാനത്തില്‍ പോകാന്‍കഴിയാതെ ഹജ്ജ്ക്യാമ്പില്‍ കുടുങ്ങിയ ഹജ്ജാജിമാരുടേതടക്കം 400 പാസ്‌പോര്‍ട്ടുകളും മറ്റ് രേഖകളും ചൊവ്വാഴ്ച ഹജ്ജ്ക്യാമ്പില്‍ എത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കേന്ദ്രക്വാട്ടയില്‍ ഹജ്ജിന് അവസരംകിട്ടിയവരുടെ യാത്രാഷെഡ്യൂള്‍ തിങ്കളാഴ്ച സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കിട്ടിയിട്ടുണ്ട്. 2000-ത്തോളം പേരാണ് കേന്ദ്രക്വാട്ടയില്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന പോകുന്നത്.

തിങ്കളാഴ്ച 420 ഹജ്ജാജികളാണ് യാത്രതിരിച്ചത്. 242 സ്ത്രീകളും 178 പുരുഷന്മാരും ഒരു കുട്ടിയുമാണ് തിങ്കളാഴ്ച 12.40നുള്ള ഹജ്ജ് വിമാനത്തില്‍ പുറപ്പെട്ടത്. ചൊവ്വാഴ്ചയും 12.40 നാണ് ഹജ്ജ്‌വിമാനം. തിങ്കളാഴ്ച ഹജ്ജ്ക്യാമ്പില്‍ നടന്ന ചടങ്ങില്‍ വി.കെ.അബ്ദുള്‍ലത്തീഫ് മൗലവി ഹജ്ജാജിമാര്‍ക്കായി ഉദ്‌ബോധനം നടത്തി. അമീറായി അബ്ദുള്ള മുസ്‌ലിയാര്‍ പയ്യനാടത്താണ് കൂടെയുണ്ടായിരുന്നത്.



MathrubhumiMatrimonial