NagaraPazhama

രാഷ്ട്രീയചതുരംഗത്തില്‍ കരുക്കള്‍ മാറിമറിയുന്നു

Posted on: 10 Dec 2011


കാലം എത്ര പെട്ടെന്നാണ് കുതിച്ചുപായുന്നത്. ഐക്യകേരള രൂപവത്കരണത്തിന് അമ്പത്തിയഞ്ചുവയസ്സ് തികയാന്‍ ഇനിയും മാസങ്ങളുണ്ട്. ഇതിനകം ഇരുപത് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. ഇരുപത്തിഒന്നാം മുഖ്യമന്ത്രിയെ മെയ് 13ന് ചിലപ്പോള്‍ അറിയാനാകും. അര നൂറ്റാണ്ടുകൊണ്ട് നിയമസഭയിലേക്ക് പതിനാല് തിരഞ്ഞെടുപ്പുകള്‍ നടന്നു. ഒരെണ്ണം ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കണക്കില്‍ പ്രത്യക്ഷപ്പെടുന്നില്ല. പതിനൊന്ന് മുഖ്യമന്ത്രിമാ (ഒന്നില്‍ കൂടുതല്‍ തവണ ആയിട്ടുള്ളത് കൂട്ടാതെ) രും മൂന്ന് ഉപമുഖ്യമന്ത്രിമാരും അടക്കം 183 മന്ത്രിമാര്‍ ഇതിനകം കേരളം ഭരിച്ചു. മുഖ്യമന്ത്രിമാരില്‍ ഏഴുപേര്‍ പ്രതിപക്ഷ നേതാക്കളായും പ്രവര്‍ത്തിച്ചു.

അനന്തപുരി കണ്ട രണ്ട് പ്രധാന തിരഞ്ഞെടുപ്പുകള്‍ വി.കെ.കൃഷ്ണമേനോന്റെയും എ.കെ.ആന്റണിയുടേതുമായിരുന്നു. മുണ്ടും ജുബ്ബയും കഴുത്തില്‍ മേല്‍മുണ്ടും ചുറ്റി വലിയ വടിയുമായി വോട്ട്‌ചോദിക്കുകയും വേദികളില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുകയും ചെയ്യുന്ന മുന്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെയും അദ്ദേഹത്തെ അനുഗമിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ സി.നാരായണപിള്ളയുടെയും അഡ്വക്കേറ്റ് നാഗപ്പന്‍നായരുടെയും എല്ലാം പ്രസംഗം അനന്തപുരി മറന്നിട്ടില്ല. പുത്തരിക്കണ്ടത്തും പ്രധാന കവലകളിലും കല്യാണവീടുകളിലുമെല്ലാം അവര്‍ നിറഞ്ഞുനിന്നു. വിശ്വപൗരനെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനക്കൂട്ടമായിരുന്നു. അഡ്വ. സി.കെ. സീതാറാം ആയിരുന്നു മുഖ്യ പരിഭാഷകന്‍. പട്ടം താണുപിള്ളയുടെ ശിഷ്യനും മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന ദാമോദരന്‍പോറ്റിയായിരുന്നു പ്രധാന എതിരാളി. അന്ന് തിരുവനന്തപുരത്തുനിന്നും കുറച്ച് വിമാനങ്ങളേ സര്‍വീസ് നടത്തിയിരുന്നുള്ളൂ. ഈ വിമാനങ്ങളില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നും എത്രപേരാണ് തിരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ അനന്തപുരിയില്‍ എത്തിയത്. അതില്‍ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ടൈമിന്റെയും ന്യൂസ്‌വീക്കിന്റെയും താളുകളില്‍ തിരുവനന്തപുരത്തിന്റെ പേര് പ്രത്യക്ഷപ്പെട്ടു. 1971-ല്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ അനന്തപുരിയില്‍നിന്ന് വി.കെ. കൃഷ്ണമേനോന്‍ ലോക്‌സഭയിലെത്തി.

ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി മുഖ്യമന്ത്രി എന്ന നിലയില്‍ കഴക്കൂട്ടം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് അനന്തപുരി കണ്ട മറ്റൊരു ചൂടേറിയ ബാലറ്റ് യുദ്ധം.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1977-ല്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകള്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചതായിരുന്നു. ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയടക്കം പ്രമുഖനേതാക്കള്‍ തോറ്റു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആദ്യമായി കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. എന്നാല്‍ കേന്ദ്രത്തില്‍നിന്നും വ്യത്യസ്തമായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. ഇവിടെ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഐക്യമുന്നണി വന്‍ഭൂരിപക്ഷം നേടി.

1977 മാര്‍ച്ച് മൂന്നിന് കെ. കരുണാകരന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരനുനേരെ പ്രശ്‌നങ്ങള്‍ ഓരോന്നായി ഉയര്‍ന്നു തുടങ്ങി. കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായ രാജന്റെ തിരോധാനം, അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയിലെത്തി. രാജന്റെ അച്ഛന്‍ ഈച്ചര വാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് കരുണാകരന് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. ഇതോടെ രാജന്‍കേസ് അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ചു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. ഒരു മാസം മാത്രം പ്രായമുള്ള മന്ത്രിസഭ രാജിവെച്ചു. ഇതേത്തുടര്‍ന്നാണ് 36 കാരനായ എ.കെ. ആന്റണി മുഖ്യമന്ത്രിയായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു എ.കെ. ആന്റണി.

മുഖ്യമന്ത്രിയാകുമ്പോള്‍ ആന്റണി നിയമസഭാംഗം അല്ലായിരുന്നു. കഴക്കൂട്ടത്തുനിന്നും ജയിച്ച തലേക്കുന്നില്‍ ബഷീറിനെ രാജിവെയ്പിച്ച് അവിടെ നിന്നായിരുന്നു മത്സരം. പ്രശസ്ത അഭിഭാഷകന്‍ പിരപ്പന്‍കോട് ശ്രീധരന്‍നായരാണ് മാര്‍ക്‌സിസ്റ്റ് സ്വതന്ത്രനായി എതിര്‍ സ്ഥാനാര്‍ഥിയായത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് സഹയാത്രികന്‍, കര്‍ഷക സംഘം നേതാവ്, വിവിധ സംഘടനകളുടെ നിയമോപദേഷ്ടാവ് എന്നീ നിലകളില്‍ ജില്ലയില്‍ നിറഞ്ഞുനിന്ന പിരപ്പന്‍കോടിന് മണ്ഡലത്തില്‍ ബന്ധങ്ങളുടെ വോരോട്ടം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മത്സരം കടത്തു. അഖിലേന്ത്യാതലത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും സഞ്ജയ്ഗാന്ധിക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന കാലമായിരുന്നതിനാല്‍ അതിന്റെ അലകള്‍ കഴക്കൂട്ടത്തും എത്തി. എന്നാല്‍ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ ആന്റണി ഏറെ മുമ്പിലെത്തി. മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റയുടനെ സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി ഇ.എം.എസ്സിനെ കണ്ട് തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതും ഉള്‍പ്പെടെ ആന്റണിയുടെ നടപടികള്‍ പത്രങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ആന്റണിയുടെ കാര്‍ക്കശ്യത്തെപ്പറ്റി തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനത്തില്‍ ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍നായര്‍ കളിയാക്കിയത് പലരും ഇന്നും ഓര്‍ക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞാല്‍ ഒരു കല്യാണം കഴിപ്പിക്കുകയാണ് പ്രധാനമെന്നും അതോടെ മാത്രമേ ഈ സ്വഭാവത്തിന് മാറ്റം വരൂവെന്നും ശ്രീകണ്ഠന്‍നായര്‍ പറഞ്ഞപ്പോള്‍ മുഖത്ത് തെല്ലും ഭാവഭേദമില്ലാതെ ആന്റണി കേട്ടിരുന്നു.

തിരഞ്ഞെടുപ്പ്‌രംഗം ഉഷാറായി. പിരപ്പന്‍കോടിനുവേണ്ടി ധാരാളം ജാഥകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴക്കൂട്ടത്ത് എത്തിക്കൊണ്ടിരുന്നു. ആന്റണിക്കുവേണ്ടിയും ജാഥകള്‍ എത്തി. രണ്ടുവിഭാഗത്തിലെയും പ്രധാന നേതാക്കള്‍ അനന്തപുരിയിലും കഴക്കൂട്ടത്തും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജന്റെ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കം വിശ്വന്റെ നേതൃത്വത്തിലാരംഭിച്ച ജാഥ കഴക്കൂട്ടത്തെ ഇളക്കിമറിച്ച് അനന്തപുരിയിലെത്തി. അട്ടക്കുളങ്ങര മൈതാനത്തു നടന്ന സമ്മേളനം ഈച്ചര വാര്യരാണ് ഉദ്ഘാടനം ചെയ്തത്. തന്റെ ശിഷ്യനായ വിശ്വന്‍ ഇത്ര വലിയ പ്രാസംഗികനാണെന്ന് താന്‍ അറിഞ്ഞില്ലെന്ന് ഈച്ചര വാര്യര്‍ പ്രസംഗത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രസംഗം പ്രതിപക്ഷ പ്രചാരണരംഗത്ത് കൂടുതല്‍ ആവേശം വിതറി. ആന്റണിയ്ക്കുവേണ്ടി കേന്ദ്രനേതാക്കള്‍ കഴക്കൂട്ടത്ത് എത്തി പ്രചാരണം നടത്തി. ഒക്ടോബര്‍ 23ന് ആയിരുന്നു തിരഞ്ഞെടുപ്പ്. എ.കെ. ആന്റണിയ്ക്ക് 38,463ഉം പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ക്ക് 29,794 വോട്ടും കിട്ടി. അങ്ങനെ എ.കെ.ആന്റണിയുടെ മുഖ്യമന്ത്രി സ്ഥാനം ഉറച്ചു.
അതിനുശേഷം രാഷ്ട്രീയ ചതുരംഗപ്പലകയില്‍ എത്രയെത്ര കരുക്കള്‍ മാറി മറിഞ്ഞു. ശത്രുക്കള്‍ മിത്രങ്ങളാകുന്നതും മിത്രങ്ങള്‍ ശത്രുക്കളാകുന്നതും പാര്‍ട്ടികള്‍ പിളരുന്നതുംപുതിയ നേതാക്കള്‍ ഉയര്‍ന്നു വരുന്നതും കേരളം കണ്ടു. അന്നത്തെ നേതാക്കളായ ഇ.എം.എസ്., സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, സി.എച്ച്.മുഹമ്മദ് കോയ, എം.എന്‍.ഗോവിന്ദന്‍ നായര്‍, ഇ.കെ.നായനാര്‍, എന്‍.ശ്രീകണ്ഠന്‍ നായര്‍, ബേബി ജോണ്‍ തുടങ്ങിയ എത്രയോ പേര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എ.കെ.ആന്റണിയെ അന്ന് എതിര്‍ത്ത പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ 86 കഴിഞ്ഞ് ഇപ്പോള്‍ വഞ്ചിയൂരില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.



MathrubhumiMatrimonial