രണ്ടു ദിവസത്തിനിടെ ഹാജിമാര്‍ കാല്‍ലക്ഷം കവിഞ്ഞു

Posted on: 01 Nov 2008


ജിദ്ദ: ഹജ്ജ് വിമാനങ്ങള്‍ വന്നു തുടങ്ങി. ആദ്യ രണ്ടു ദിവസങ്ങളില്‍ മുപ്പതിനായിരത്തോളം തീര്‍ഥാടകരാണ് പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും എത്തിയത്. മദീനയിലേക്കാണ് ഇപ്പോള്‍ കൂടുതലായി ഹജ്ജാജി പ്രവാഹം. നാല്‍പ്പതു വീതം വിമാനങ്ങളാണ് ഹാജിമാരെ വഹിച്ചു മദീനയിലെ പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ദിവസേന അമ്പതു വീതം വിമാനങ്ങള്‍ എത്തുമെന്നും അവര്‍ തുടര്‍ന്നു.

മദീനയില്‍ എത്തിയ 80 ഹജ്ജ് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള 18 വിമാനങ്ങളും ഉള്‍പ്പെടുന്നു. തുര്‍ക്കി, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് ഇതിനകം മദീനയില്‍ എത്തിച്ചേര്‍ന്നത്.

ജിദ്ദയിലാകട്ടെ എട്ടു വിമാനങ്ങളിലായി 2500 പേരാണ് ആദ്യദിവസം എത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്,തുര്‍ക്കി, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ആദ്യ ദിവസം ജിദ്ദ വഴി മക്കയില്‍ എത്തിയത്. ബംഗ്ലാദേശില്‍ നിന്ന് 477 പേരടങ്ങുന്ന ഹാജിമാരാണ് ഇത്തവണ ജിദ്ദയില്‍ ആദ്യമെത്തിയ വിദേശ ഹജ്ജ് സംഘം.

അതിനിടെ വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ എത്തിത്തുടങ്ങിയ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മക്കയിലേയും മദീനയിലേയും ഹറമുകളില്‍ ജുമാ നിസ്‌കാരത്തില്‍ പങ്കെടുക്കാനായി ആവേശത്തിലാണ് ഹാജിമാര്‍. മക്കാ ഹറമില്‍ ശൈഖ് ഡോ. സഊദ് അല്‍ ശുരയിമും മദീന ഹറമില്‍ ശൈഖ് ഹുദൈഫിയും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

കരിപ്പൂര്‍ വിമാനം എത്തിയത് അധികൃതര്‍പോലും അറിയാതെ

ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള രണ്ടാം ദിവസത്തെ ഹജ്ജ് വിമാനം മദീനയിലെത്തിയത് രണ്ടരമണിക്കൂര്‍ നേരത്തെ. ഉച്ചതിരിഞ്ഞ് 3.40ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഉച്ചയ്ക്ക് 1.15ന് മദീന എയര്‍പോര്‍ട്ടിലിറങ്ങിയത്. വിമാനം നേരത്തെ എത്തുന്ന വിവരം ഇന്ത്യന്‍ ഹജ്ജ് അധികൃതര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ഇതിനാല്‍ ഹാജിമാരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള അധികൃതരോ മലയാളി ഹജ്ജ് വളണ്ടിയര്‍മാരോ അവിടെ ഉണ്ടായിരുന്നില്ല.

ഹാജിമാരില്‍ ഒരാള്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് മദീനയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സേവന കൂട്ടായ്മ പ്രസിഡന്റ് അക്ബര്‍ ചാലിയം എയര്‍പോര്‍ട്ടിലെത്തി. അവിടെവെച്ച് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ട തനിക്ക് കരിപ്പൂര്‍ വിമാനം 3.40നാണ് എത്തുക എന്ന വിവരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച എത്തിയ ഹജ്ജ് സംഘത്തില്‍ 406പേരാണുണ്ടായിരുന്നത്. ഹറമിലെ ബാബ് സലാം കവാടത്തിന് അഭിമുഖമായുള്ള 'അല്‍ ഹലാ ഇല്യാസ്' കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്.

അക്ബര്‍ പൊന്നാനി




MathrubhumiMatrimonial