വിശ്വാസപൂര്‍ണതയ്ക്ക് ദിവസങ്ങള്‍ മാത്രം

Posted on: 10 Oct 2008


വിശ്വാസ സമൂഹം ഭക്തിയോടെ കാത്തിരിക്കുകയാണ്; അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പുണ്യനാളിനും സമയത്തിനുമായി. ഒക്ടോബര്‍ 12ന് വത്തിക്കാനില്‍ രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണി) റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ തുടങ്ങും.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രദക്ഷിണത്തോടെയാണ് തുടക്കം. തുടര്‍ന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനമധ്യേ വിശുദ്ധപദവി പ്രഖ്യാപനം. പത്ത് മിനിട്ട്മാത്രം നീളുന്ന ചടങ്ങാകും ഇത്.

ഇറ്റാലിയന്‍ വൈദികന്‍ ഗറ്റാനോ എന്‍ട്രിക്കോ, ഇക്വഡോറില്‍നിന്നുള്ള അല്മായ വനിത നാര്‍ച്ചിസഡി ജീസസ് മാര്‍ട്ടിലോ മോറാന്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച മിഷനറി സിസ്റ്റര്‍ മരിയ ബര്‍ണാദ എന്നിവരെയും അല്‍ഫോന്‍സാമ്മായോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കും.

സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ വിശുദ്ധ പദവി പ്രഖ്യാപനച്ചടങ്ങിലും കുര്‍ബാനയിലും സഹ കാര്‍മികരായി പങ്കെടുക്കും.

13-ാം തീയതി രാവിലെ 8.30ന് (ഇന്ത്യന്‍ സമയം 12.00) വത്തിക്കാന്‍ ഹോളിസ്​പിരിറ്റ് ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മുഖ്യ കാര്‍മികനായി കൃതജ്ഞതാ ബലി നടക്കും. ഇന്ത്യയില്‍ നിന്നുള്ള നൂറിലേറെ ബിഷപ്പുമാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.


ഭരണങ്ങാനം അല്‍ഫോന്‍സാ മ്യൂസിയം



MathrubhumiMatrimonial