goodnews head

ജിജിയുടെ ജീവിതത്തിന് ഇനി പുതിയ പ്രതീക്ഷകള്‍

Posted on: 23 Jun 2011




കൊച്ചി: കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ ജിജി ജോസിനുമുമ്പില്‍ ഇനിയുള്ളത് പ്രത്യാശയുടെ പുതിയൊരു ജീവിതമാണ്. ഇതിന് വഴിതെളിച്ചതിന് ഇവര്‍ ഏറ്റവും കൂടുതല്‍ നന്ദിപറയുന്നതാകട്ടെ കുരീക്കാട്ടില്‍ ജോഷിയെന്ന മുപ്പതുകാരന്‍ പൊതുപ്രവര്‍ത്തകനോടും. സ്വന്തം വൃക്കദാനംചെയ്തുകൊണ്ട് വയനാട് പുല്‍പ്പള്ളി സ്വദേശി ജോഷി നീട്ടിയ സഹായഹസ്തമാണ് ജിജിയുടെ ജീവിതത്തിന് പുതുവെളിച്ചം പകര്‍ന്നത്. ചൊവ്വാഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു ഇവരുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ജീവിതംതന്നെ വഴിമുട്ടിയ ജിജിയുടെ കഷ്ടതകള്‍ സുഹൃത്തായ ഒരു ബന്ധുവഴിയാണ് ജോഷി ആദ്യമറിയുന്നത്. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ഡയാലിസിസിന് വിധേയയായിക്കൊണ്ടിരുന്ന ജിജിക്ക് വൃക്കമാറ്റിവെയ്ക്കല്‍മാത്രമേ ഡോക്ടര്‍മാര്‍ പ്രതിവിധി നിശ്ചയിച്ചിരുന്നുള്ളു. എന്നാല്‍, എ പോസിറ്റീവില്‍പ്പെട്ട വൃക്ക കിട്ടാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പരാധീനതകളും മൂലം ഈ കുടുംബത്തിന് ഇതിന് സാധിച്ചിരുന്നില്ല. ഈ കഷ്ടതകള്‍ മനസ്സിലാക്കി സ്വന്തം വൃക്കതന്നെ നല്‍കാന്‍ ജോഷി തയ്യാറാകുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണുള്ളത്. കുടുംബത്തിന്റെ പൂര്‍ണസമ്മതത്തോടെതന്നെയായിരുന്നു വൃക്ക നല്‍കാനുള്ള ജോഷിയുടെ തീരുമാനം. പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ ജോഷി യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പ്രസിഡന്റുകൂടിയാണ്.

വൃക്കദാനംചെയ്യുന്നതിനുള്ള നടപടികള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിച്ചിരുന്നു. ഇതിനായി മെഡിക്കല്‍ ബോര്‍ഡിന്റെയും മറ്റും അനുമതിപത്രം ഈമാസം ഒമ്പതിനാണ് ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച വൃക്കമാറ്റിവെയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഡോ. മാമ്മന്‍ എം. തോമസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകള്‍. മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനം വിജയകരമാണെന്ന് ഡോ. മാമ്മന്‍ എം. തോമസ് പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായതിനാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ജിജിക്ക് ആസ്?പത്രി വിടാനാകും. ജോഷിക്ക് അഞ്ചുദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വൃക്ക ദാനംചെയ്യാന്‍ സന്നദ്ധതകാട്ടി മാതൃകയായ ജോഷിയെ ഈ മാസം 10ന് എറണാകുളത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പരിശീലന ക്യാമ്പില്‍ ആദരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനായി തിങ്കളാഴ്ചതന്നെ ആസ്?പത്രിയിലെത്തിയ ജോഷിക്ക് പിന്തുണയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കൂടെയുണ്ടായിരുന്നു.

 

 




MathrubhumiMatrimonial