കായല്‍, കൈത്തറി, ടൂറിസം

Posted on: 12 Aug 2008


പെരിയാറും ചാലക്കുടിയാറും സന്ധിക്കുന്നിടത്ത് കായല്‍ത്തുരുത്തുകള്‍ ചുറ്റിയൊരു ബോട്ടുസവാരി. ഒപ്പം കൈത്തറിയുടെ ഊടുംപാവും കോര്‍ക്കുന്ന നെയ്ത്തിന്റെ ഗ്രാമസൗന്ദര്യം കായല്‍ക്കരയിലിരുന്നാസ്വദിക്കാം. കുടുംബശ്രീയൊരുക്കുന്ന നാടന്‍ഭക്ഷണം രുചിയോടെ കഴിക്കാം.

ചേന്ദമംഗലം ഗ്രാമപ്പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി തയ്യാറാക്കുന്ന അരക്കോടിയുടെ ടൂറിസം വികസനപദ്ധതിയിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തനതു ഫണ്ടില്‍നിന്ന് പഞ്ചായത്ത് ഇതിനായി നീക്കിവച്ച 10 ലക്ഷം രൂപയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു.

പെരിയാറിലും ചാലക്കുടിയാറിലുമായി ചിതറിക്കിടക്കുന്ന പച്ചത്തുരുത്തുകള്‍ ചുറ്റിക്കാണാനും അഴിമുഖം, ചെറായി ബീച്ച് എന്നിവ സന്ദര്‍ശിക്കാനും ബോട്ട് സവാരി ഏര്‍പ്പെടുത്തും. ഇതിനായി ഇരുപതുപേര്‍ക്ക് കയറാവുന്ന ആഡംബര ബോട്ട് തയ്യാറാക്കും. കോട്ടയില്‍ കോവിലകം, കിഴക്കുംപുറം, ഗോതുരുത്ത് എന്നിവിടങ്ങളില്‍ അലംകൃതമായ ബോട്ടുജെട്ടികള്‍ പണിയും.

പുഴയുടെ തീരത്ത് യാണ്‍ബാങ്കിന്റെ മൂന്നേക്കര്‍ സ്ഥലത്ത് ചേന്ദമംഗലം കൈത്തറിഗ്രാമത്തിന്റെ പ്രദര്‍ശനവേദിയൊരുക്കും. വിദേശ, വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരമ്പരാഗത നെയ്ത്ത് നേരില്‍ക്കണ്ട് പഠിക്കാം. കുടുംബശ്രീ കാന്റീനും ഇവിടെയുണ്ടാകും.

രണ്ടാംഘട്ടത്തില്‍ ആയുര്‍വേദശാല, ഹോംസ്റ്റേ വഞ്ചിയാത്ര, മീന്‍പിടിത്തം തുടങ്ങി ഗ്രാമീണ ടൂറിസം പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. അനില്‍ കുമാര്‍ പറഞ്ഞു.

ടി.സി. പ്രേംകുമാര്‍



MathrubhumiMatrimonial