vallarpadam head

മാരിടൈം ഭൂപടത്തില്‍ കൊച്ചി പ്രധാനകേന്ദ്രമാകും

Posted on: 09 Feb 2011

പ്രവീണ്‍ കൃഷ്ണന്‍



ന്യൂഡല്‍ഹി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര മാരിടൈം ഭൂപടത്തില്‍ കൊച്ചി സുപ്രധാന തുറമുഖമായി മാറുമെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ചവരില്‍ ഒരാളായ, മലയാളിയായ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ് പറഞ്ഞു.

2009 നവംബറിലാണ് കെ.മോഹന്‍ദാസ് കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയായി ചുമതലയേറ്റത്. ഇന്ത്യയുടെ പൊതുവികസനത്തിനും വാണിജ്യവളര്‍ച്ചയ്ക്കും വന്‍ സംഭാവന നല്‍കാന്‍ ഇതോടെ കൊച്ചിക്ക് കഴിയും. പുതിയ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുമ്പോള്‍ നിലവിലുള്ള രാജീവ്ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഭാവി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പറഞ്ഞു.

ദുബായ് പോര്‍ട്ട് വേള്‍ഡുമായുള്ള കരാര്‍ പ്രകാരം അവരുടെ അനുവാദത്തോടെ മാത്രമേ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനലിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. കോസ്റ്റല്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ അനുമതി വേണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ദുബായ് പോര്‍ട്ട് വേള്‍ഡ് ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. നിലവിലെ ടെര്‍മിനല്‍ മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. 13 മീറ്റര്‍ ആഴമുള്ളതിനാല്‍ ബള്‍ക്ക് കാര്‍ഗോ വെസലുകള്‍ ആര്‍ജിസിടിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അതിനാല്‍ ആര്‍ജിസിടി പ്രവര്‍ത്തനരഹിതമാകുമെന്ന ആശങ്ക വേണ്ട.

വന്‍ ചരക്ക് കപ്പലുകള്‍ക്ക് കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൊച്ചിയിലും നല്‍കിയാല്‍ മാത്രമേ പുതിയ ടെര്‍മിനലിന്റെ സാദ്ധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്ന വിലയിരുത്തലിനോട് ഷിപ്പിങ്ങ് സെക്രട്ടറി പൊതുവില്‍ യോജിപ്പ് പ്രകടിപ്പിച്ചു. ഇതിനുവേണ്ടി കബോട്ടേജ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കണ്ടെയ്‌നര്‍ ടെര്‍മിനലിനൊപ്പം സ്ഥാപിതമായ പ്രത്യേക സാമ്പത്തിക മേഖല, എല്‍എന്‍ജി ടെര്‍മിനലിനൊപ്പം സ്ഥാപിക്കുന്ന പ്രത്യേക സാമ്പത്തിക മേഖല എന്നിവ കൊച്ചിയുടെ വികസനത്തിന് കുതിപ്പേകും.

കപ്പല്‍ ചാലിന്റെ ഡ്രഡ്ജിങ് ചെലവ് പോര്‍ട്ട് ട്രസ്റ്റിനൊപ്പം ഇതുപയോഗിക്കുന്ന നാവികസേന, കോസ്റ്റ്ഗാര്‍ഡ്, ഷിപ്പ്‌യാര്‍ഡ് എന്നിവകൂടി വഹിക്കണമെന്നഭ്യര്‍ത്ഥിച്ച് പോര്‍ട്ട് ട്രസ്റ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്നതിനുള്ള ബങ്കറിങ്ങ് ടെര്‍മിനല്‍, വിനോദ സഞ്ചാര വികസനത്തിന് ലക്ഷ്യംവച്ചുകൊണ്ടുള്ള ക്രൂസ് ടെര്‍മിനല്‍ എന്നിവയും കൊച്ചിയില്‍ സ്ഥാപിക്കുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കെ. മോഹന്‍ദാസ് പറഞ്ഞു.







MathrubhumiMatrimonial