കൂടിയാട്ടവേദിയില്‍ കിരീടവുമായി നെട്ടോട്ടം

Posted on: 23 Jan 2011


കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൂടിയാട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മിക്ക ടീമുകള്‍ക്കും ഒരേ കിരീടവും കോപ്പുകളും. ഒരു ടീമിന്റെ പ്രകടനം കഴിഞ്ഞ് കോപ്പുകള്‍ അടുത്ത ടീമിന് കൈമാറാനുള്ള നെട്ടോട്ടമായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടം അരങ്ങേറിയ ആറാം വേദിക്ക് പുറത്തെ കാഴ്ച. താങ്ങാനാവാത്ത ചെലവ് കാരണം പല ടീമുകളും കിരീടവും ചമയങ്ങളും പരസ്​പരം പങ്കിടുകയായിരുന്നു.

ഇതുമൂലം കൂടിയാട്ടവേദിയില്‍ മത്സരങ്ങളുടെ ഇടവേളദൈര്‍ഘ്യം നീണ്ടു. മത്സരങ്ങളുടെ സമയക്രമം തെറ്റുകയും ചെയ്തു. ക്ഷേത്രകലാരൂപമായ കൂടിയാട്ടം അരങ്ങിലെത്തിക്കാന്‍ വിവിധ സ്‌കൂള്‍ അധികൃതരുടെ കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷം രൂപ വേണ്ടിവരുമത്രേ. മേക്കപ്പ്, പരിശീലകനും മേളക്കാര്‍ക്കുമുള്ള ചെലവ്, കോപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്താണിത്. ഉപജില്ലാ, ജില്ലാ തലങ്ങള്‍ കടന്ന് സ്റ്റേറ്റ് വരെ എത്തുമ്പോഴുള്ള ആകെത്തുകയാണിത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ചെലവ് ഇതിലുമേറും. സംസ്ഥാന കലോത്സവത്തില്‍ ഈയിനത്തില്‍ പങ്കെടുക്കാന്‍ മാത്രം ഒരു കുട്ടിക്ക് 10,000 രൂപയോളം ചെലവാകുമെന്ന് കൊല്ലം ജില്ലയില്‍നിന്നെത്തിയ അധ്യാപകന്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ പരിശീലിപ്പിക്കുന്ന ഗുരുവിന് ഒരുവര്‍ഷത്തേക്കുള്ള തുകയാണ് നല്‍കുന്നത്. മിക്ക സ്‌കൂളുകാരും കുട്ടികളില്‍നിന്ന് പരിക്കും. മുഴുവന്‍ ചെലവും സ്വന്തമായി വഹിക്കുന്ന സ്‌കൂളുകളുമുണ്ട്. കുറഞ്ഞത് നാല് മേളക്കാരും ആറ് ചമയക്കാരുമുണ്ടാകും. ഇവരുടെ ചെലവും ചേര്‍ത്താണ് പരിശീലകന്‍ വാങ്ങുന്നത്. കുട്ടികളില്‍നിന്ന് നേരിട്ട് പണം വാങ്ങുന്ന പരിശീലകരുമുണ്ട്.

മത്സരിക്കുന്ന മുഴുവന്‍ ടീമുകളെയും പരിശീലിപ്പിക്കുന്നത് രണ്ടോ മൂന്നോ ഗുരുനാഥന്മാരാണ്. ഒരു പ്രമുഖ പരിശീലകന്‍ എട്ട് ടീമുകളുമായാണ് കോട്ടയത്തെത്തിയിരിക്കുന്നത്. കണക്കുപറഞ്ഞ് 'ദക്ഷിണ' വാങ്ങുന്ന ഗുരുനാഥന്മാരുണ്ടെന്ന് കലോത്സവ വേദിയിലെത്തിയ ഒരു പ്രശസ്ത കൂടിയാട്ട പരിശീലകന്‍ സമ്മതിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ ടീമിനെ മത്സരിപ്പിച്ചതിന് ഒരു ലക്ഷത്തിന് മുകളില്‍ ചെലവായെന്ന് ആലപ്പുഴ ജില്ലയില്‍നിന്നെത്തിയ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു ഇനത്തിന് മേളക്കാരന് 1000 രൂപ, മേക്കപ്പ് മാന് 2000 രൂപ, ഈ രീതിയിലാണ് കണക്ക്.

കോഴിക്കോട് സ്വര്‍ണ്ണക്കപ്പിനരികില്‍


സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം സമാപിക്കാന്‍ ഒരു പകല്‍ മാത്രം ശേഷിക്കേ, കോഴിക്കോട് ജില്ല 757 പോയന്റ് നേടി മുന്നിലെത്തി. 722 പോയന്റ് നേടിയ തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത് .കണ്ണൂരിന് 709 പോയന്റുണ്ട്.പാലക്കാടിന് 705 ഉം എറണാകുളത്തിന്-679 ഉം ആതിഥേയരായ കോട്ടയത്തിന് 676 ഉം പോയന്റാണുള്ളത്,മറ്റ് ജില്ലകളുടെ നില ഇങ്ങനെ:ആലപ്പുഴ-657, മലപ്പുറം-651, തിരുവന്തപുരം-660, കൊല്ലം-612, കാസര്‍കോട്-628, പത്തനംതിട്ട-582, വയനാട്-535, ഇടുക്കി-503.



MathrubhumiMatrimonial