'ലാ നിന' ഉച്ചകോടിയില്‍; മഴ കനത്തപ്പോള്‍ വിള കുറഞ്ഞു

Posted on: 21 Dec 2010


സിഡ്‌നി: ലോകമെങ്ങും പെരുമഴയ്ക്കും പ്രളയത്തിനും വഴിവെച്ച 'ലാ നിന' എന്ന സമുദ്രാന്തരീക്ഷ പ്രതിഭാസം ഉച്ചകോടിയിലെത്തിയതായി ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ 'ലാ നിന' യാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാലവര്‍ഷത്തിനു ശക്തി കൂടിയത് ഏഷ്യയിലും ഓസ്‌ട്രേലിയയിലും മിക്ക കാര്‍ഷിക വിളകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കടലിലെ താപനില ക്രമാതീതമായി ഉയര്‍ത്തുന്ന 'എല്‍ നിനോ' പ്രതിഭാസത്തിന് നേരേ വിരുദ്ധമാണ് 'ലാ നിന'. ലാ നിന വരുമ്പോള്‍ ശാന്തസമുദ്രതീരത്തെ ഉഷ്ണ മേഖലാ പ്രദേശത്തെ സമുദ്രാന്തരീക്ഷ താപനില സാധാരണ നിലയിലും 3-5 ഡിഗ്രി വരെ താഴും. ശക്തമായ എല്‍ നിനോയുടെ തുടര്‍ച്ചയായാണ് ലാ നിന വരുന്നത്.

2009 അവസാനം പ്രത്യക്ഷപ്പെട്ട എല്‍ നിനോ പ്രതിഭാസം ഘട്ടം ഘട്ടമായി ക്ഷയിച്ച് കഴിഞ്ഞ മെയ് മാസത്തോടെ അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്നാണ് ലാ നിന വന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും കിഴക്കന്‍ ഓസ്‌ട്രേലിയയിലും കഴിഞ്ഞ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചത് ലാ നിന കാരണമാണെന്നാണ് കരുതുന്നത് . സ്​പാനിഷ് പദമായ 'ലാ നിന'യുടെ അര്‍ഥം പെണ്‍കുട്ടിയെന്നാണ്; 'എല്‍ നിനോ' ആണ്‍കുട്ടിയും.

ഇപ്പോള്‍ ഏറ്റവുമുയരെയെത്തിയ ലാ നിനയുടെ ശക്തി ഇനി ക്ഷയിക്കാനാണു സാധ്യതയെങ്കിലും ഈ വേനല്‍ക്കാലം മുഴുവന്‍ അതു നീണ്ടു നിന്നേക്കുമെന്നാണ് കരുതുന്നത്. കാലവര്‍ഷം പതിവിലും കനത്തതു കാരണം ഓസ്‌ട്രേലിയയിലും ഏഷ്യയിലും ഇത്തവണ ഗോതമ്പ്, അരി, റബ്ബര്‍, കാപ്പി, സോയാബീന്‍, പാമോയില്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന്റെ താളം തെറ്റിയിരുന്നു. തായ്‌ലന്‍ഡിലും ഇന്‍ഡൊനീഷ്യയിലും മഴ നീണ്ടുനിന്നതു കാരണമാണ് റബ്ബറിന്റെ വരവ് കുറഞ്ഞതും വില കുതിച്ചുയര്‍ന്നതും. കനത്ത മഴ ഖനന മേഖലയെയും ബാധിച്ചു.





MathrubhumiMatrimonial