കാട്ടാന പിടുത്തം: പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മചിത്രങ്ങള്‍

Posted on: 24 Aug 2010



കരയിലെ ഏറ്റവും വലിയ ജീവിയായ കാട്ടാനയെ അവയുടെ ആവാസ മേഖലകളില്‍ ചതിക്കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്ന ക്രൂരത, നിയമം മൂലം നിരോധിച്ചിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി.

വിശാലമായ വനമേഖലയില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളില്‍ നിന്ന് ഒറ്റയായും ചിലപ്പോള്‍ കൂട്ടമായും വാരിക്കുഴിയില്‍ വീഴാറുണ്ടായിരുന്നു. അടുപ്പുകല്ലുകള്‍ കൂട്ടിയപോലെ മൂന്ന് കുഴികള്‍ ഉണ്ടാകും. ഇത് കാട്ടാനകള്‍ സാധാരണ സഞ്ചരിക്കുന്ന ആനത്താരകളിലും തീറ്റയും വെള്ളവും ലഭ്യമായ മേഖലകളിലുമായിരുന്നു ഒരുക്കിയിരുന്നത്. കുഴിയെടുത്തശേഷം ഓടയോ മുളകീറി മെടഞ്ഞതോ കൊണ്ടോ മേല്‍ഭാഗം മൂടും. ഇതിന് മുകളില്‍ പുല്ല് മണ്ണോടുകൂടി ചെത്തിയെടുത്ത് നിരത്തിവെക്കും. ചിലപ്പോള്‍ കരിമ്പും മുളയും ഇതിന് മുകളിലുണ്ടാകും. മണംപോലും കിട്ടാത്തവിധമായിരിക്കും ചതിക്കുഴി നിര്‍മ്മിച്ച് മൂടിയിട്ടുണ്ടാകുക.

കുഴിയുടെ മുകള്‍ ഭാഗത്തെ വ്യാസം 12 അടിയാണെങ്കില്‍ അടിയിലെത്തുമ്പോള്‍ ആറടിയായിരിക്കും. മുകളില്‍ നിന്ന് നിരങ്ങി വരുന്നതുകൊണ്ട് കുഴിയില്‍ വീഴുന്ന ആനകള്‍ നിരങ്ങിനേരെയെത്തി നാല് കാലില്‍ നില്‍ക്കുന്ന അവസ്ഥയിലായിരിക്കും കുഴിയില്‍.

ആന പാപ്പാന്മാരും കാട്ടുനായ്ക്കരുമായിരുന്നു വയനാട്ടില്‍ കുഴി നിര്‍മ്മിച്ചിരുന്നത്. കുഴിയുടെ പണി കഴിയുമ്പോഴും വാരിക്കുഴിയില്‍ നിന്നും ആനയെ കയറ്റുന്നതിന് മുമ്പും ഗണപതി പൂജ നടത്തിയിരുന്നു.

കഴുത്തില്‍ വടമിട്ട് താപ്പാനകളുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയിരുന്നത്. ആന ക്യാമ്പിലെ ആനകളുടെ വലയത്തിലാണ് പന്തിയിലെത്തിക്കുക. കാട്ടിലെ മരംവലിക്കാനും വില്പനയ്ക്കും പിടി ആനകളെ ഉപയോഗിച്ചിരുന്നു.

വയനാട്ടില്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള വനങ്ങളില്‍ മാത്രമായിരുന്നില്ല ആനപിടുത്തം. സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമായുണ്ടായിരുന്നു. ബത്തേരിയിലെ കക്കോടന്‍ മൂസാഹാജിയും അദ്ദേഹത്തിന്റെ പിതാവും തങ്ങളുടെ കൈവശത്തിലുള്ള വനത്തില്‍ ആനയെ പിടിച്ചിരുന്നു.
ചീയമ്പത്തെ വനത്തിലായിരുന്നു ഇവര്‍ വാരിക്കുഴി നിര്‍മ്മിച്ച് പിടിച്ചിരുന്നത്. നൂറിലധികം ആനകളെ പിടിച്ച് വിറ്റിരുന്നു.
ആന പിടുത്തത്തിന്റെ ഓര്‍മ്മയുമായി ഒരു ാനക്കാല് സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് മൂസാഹാജി.

വനംവകുപ്പിന്റെ കുഴികളില്‍ വീഴുന്ന കാട്ടാനയുടെ പ്രധാന പരിശീലനക്കളരി മുത്തങ്ങയിലായിരുന്നുവെങ്കിലും താല്‍ക്കാലിക പന്തികള്‍ ചെതലയത്തെ വനമേഖലയിലുണ്ടായിരുന്നു. ഇപ്പോള്‍ മുത്തങ്ങയില്‍ ഒരു ആനപ്പന്തിയെ അവശേഷിക്കുന്നുള്ളൂവെങ്കിലും ഒന്നിലധികം ആനകളെ കയറ്റിനിര്‍ത്താവുന്ന നിരവധി പന്തികള്‍ ഇവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ ആന ക്യാമ്പും പന്തികളുമുണ്ടായിരുന്നു.

ആനപിടുത്തത്തിന്റെ ഓര്‍മ്മകളുമായി നിരവധി സ്ഥലനാമങ്ങള്‍ വയനാട്ടിലുണ്ട്. ഇതില്‍ മൂന്ന് ആന വീണകുഴികളും സമീപ പ്രദേശങ്ങളിലായി മൂന്ന് കുഴികളുള്ളതുമായിടങ്ങള്‍ മൂന്നാനക്കുഴി എന്ന പേരിലറിയപ്പെടാന്‍ കാരണമായി. ഇത്തരം പേരുള്ള സ്ഥലങ്ങള്‍ ഒന്നിലധികമുണ്ട്.

ചെറിയ കുട്ടികളെയും പ്രായം ചെന്നതിനെയും കയറ്റിവിടുമായിരുന്നു.
ആനപിടുത്തം 1972 ലെ വന്യജീവി സംരക്ഷണനിയമത്തില്‍ തന്നെ നിരോധിച്ചെങ്കിലും 1976 ലാണ് പൂര്‍ണതോതില്‍ നടപ്പില്‍ വന്നത്.
കോടതി വിധിയെത്തുടര്‍ന്ന് പറമ്പിക്കുളത്തെ വനത്തില്‍ തുറന്ന് വിട്ട വികലാംഗനായ ആനയുടെ കഥ മുത്തങ്ങക്ക് പറയാനുണ്ട്.



ടി.പി ബാലകൃഷ്ണപിള്ള
ഫോട്ടോ: വി.ഡി മോഹന്‍ദാസ്, ബത്തേരി



MathrubhumiMatrimonial