githadharsanam

ഗീതാദര്‍ശനം - 568

Posted on: 12 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഇദമദ്യ മയാ ലബ്ധം
ഇമം പ്രാപ്‌സ്യേ മനോരഥം
ഇദമസ്തീദമപി മേ
ഭവിഷ്യതി പുനര്‍ധനം

ഇതാ ഞാന്‍ ഇന്ന് ഇത് നേടി, ഇനി ഞാന്‍ നാളെ ഇന്ന ആഗ്രഹം നിറവേറ്റും, എനിക്ക് (ഇപ്പോള്‍) ഇത്രയൊക്കെ ആസ്തി ഉണ്ട്, ഇനിയും ഇന്നയിന്ന സമ്പത്തുകള്‍ വന്നുചേരും.
'പത്തു കിട്ടിയാല്‍ നൂറു മതി' എന്ന മോഹപരമ്പരയെക്കുറിച്ച് മഹാകവി പൂന്താനത്തിന്റെ ജ്ഞാനപ്പാന കേട്ട് വളര്‍ന്ന കേരളീയജനതയ്ക്ക് ഈ ശ്ലോകത്തിന് വ്യാഖ്യാനം ആവശ്യമില്ല. പക്ഷേ, എല്ലാ ജ്ഞാനപ്പാനകളും നിലനില്‍ക്കെത്തന്നെ, ധനമോ (അതിന്റെ പര്യായമായ) അധികാരമോ വാരിക്കൂട്ടാന്‍ ഏതു വഴി ശ്രമിക്കുന്നതിലും കുഴപ്പമില്ല എന്നാണ് പൊതുവേ ഇന്നും ഇവിടെപ്പോലും മതം. വലിയ കുഴപ്പമുണ്ടെന്ന സത്യം സാധാരണക്കാര്‍ക്കുപോലും അന്യമായിക്കൊണ്ടിരിക്കുന്നു. ഈശാവാസ്യോപനിഷത്തിലെ 'ഈ ധനം ആരുടെയാണ്?' എന്ന ചോദ്യത്തിന് 'ആരുടെ ആയാലും ഒക്കെ എന്റെയാകണം!' എന്നാണ്, തുറന്നുപറയാന്‍ മാനം അനുവദിക്കുന്നില്ലെന്നാലും പലരിലും മനസ്സിരിപ്പായ മറുപടി. കൈക്കുമ്പിളില്‍ കോരിയ വെള്ളംപോലും നഷ്ടപ്പെടാതെ സൂക്ഷിക്കാനോ, വെള്ളത്തില്‍ വെള്ളംകൊണ്ട് ഒരു കൂമ്പാരം കൂട്ടാനോ ഒക്കില്ല എന്ന അനുഭവപാഠം നമുക്കു ഗുരുവാകുന്നില്ല. വാരിപ്പിടിക്കല്‍ മനോഭാവം മാനസികരോഗലക്ഷണമാണ് എന്ന് അറിയുന്നുമില്ല. 'ഇത്രയൊക്കെയാണ് എന്റെ ആവശ്യങ്ങള്‍, എനിക്ക് ഇതേ വേണ്ടൂ' എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ രക്ഷയായി. ആ തോന്നല്‍ ഉണ്ടാകുന്നോ എന്ന് ആത്മപരിശോധന നടത്താനും ഇല്ലെങ്കില്‍ ഉളവാക്കാനുമാണ് വ്യാസഭഗവാന്‍ ആവശ്യപ്പെടുന്നത്.

അസൗ മയാ ഹതാഃ ശത്രുഃ
ഹനിഷ്യേ ചാപരാനപി
ഈശ്വരോ f ഹമഹം ഭോഗീ
സിദ്ധോ f ഹം ബലവാന്‍ സുഖീ

(പ്രബലനായ) ഇന്ന ശത്രുവിനെ ഞാന്‍ (ഇപ്പോള്‍) കൊന്നു. മറ്റു ശത്രുക്കളെയും ഞാന്‍ (ആസന്നഭാവിയില്‍) കൊല്ലുകതന്നെ ചെയ്യും. ഞാന്‍തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നവന്‍. ലൗകികസുഖങ്ങളെല്ലാം എനിക്കു സ്വായത്തം. ഞാന്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഞാന്‍ ബലവാനാണ്, സുഖസമ്പന്നനുമാണ്.
(തുടരും)



MathrubhumiMatrimonial