Mohanlal_Top_Banner

ബാഹുബലിയുടെ പാദങ്ങളില്‍

Posted on: 29 Jul 2010



colossus serene

from his lofty perch, radiating the tranquil benefaction of supreme fulfilment, bahubali dominates the countryside of sharavanabelagola, as mohanlal bears humble witness.

അനുഗ്രഹം പോലെ മഴ. വെണ്‍മേഘം പോലെ മൗനമായി നടന്നു നീങ്ങുന്ന സംന്യാസിമാര്‍, ലൗകീകസാധനയുടെ പടവുകള്‍ താണ്ടി ത്യാഗവീരന്റെ തിരുമുന്നില്‍





മഴ പെയ്തുകൊണ്ടേയിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഞാന്‍ ശ്രാവണബലഗോളയില്‍ എത്തുന്നത്. രണ്ട് കുന്നുകള്‍ക്കിടയില്‍ നനഞ്ഞ് കിടക്കുന്ന ഒരു കൊച്ചു നഗരം. അതിനിടയിലൂടെ നീളുന്ന തീര്‍ത്ഥാടനപാത. മധ്യത്തില്‍ ഒരു ശുദ്ധജലതീര്‍ത്ഥം. നഗരത്തില്‍, തെരുവോരത്തു നിന്ന് ഞാന്‍ വിന്ധ്യഗിരി എന്ന കുന്നിന്‍ മുകളിലേക്ക് നോക്കിയത് സ്‌കൂള്‍ പാഠപുസ്തകം മുതല്‍ കണ്ടു പരിചയിച്ച ആ കൂറ്റന്‍ ശില്‍പ്പം കാണാനായിരുന്നു: അതിശാന്തമായ മുഖവും കടഞ്ഞെടുത്ത ശരീരവും അതിലേക്ക് പടര്‍ന്ന് കയറിയ വള്ളിച്ചുറ്റുകളുമായി പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ഗോമടേശ്വരന്‍ അഥവാ ബാഹുബലിയുടെ പൂര്‍ണ്ണകായ പ്രതിമ. പക്ഷേ അത് കാഴ്ചക്കുമപ്പുറത്തായിരുന്നു. കാണണമെങ്കില്‍ 650 കല്‍പ്പടവുകള്‍ കയറി വിന്ധ്യഗിരിയുടെ മുകളിലെത്തണം.
ഞാന്‍ വിശദമായ ഒരു ആയുര്‍വേദ ചികിത്സ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. സത്യം പറഞ്ഞാല്‍ കര്‍ശന പഥ്യങ്ങളോടെ വീട്ടില്‍ വിശ്രമിക്കേണ്ട കാലം. ഇതറിയാവുന്നത് കൊണ്ട് ഭാര്യ സുചിത്ര വിളിച്ചു ചോദിച്ചു: 'ചേട്ടന്‍ ആ പടവുകള്‍ മുഴുവന്‍ കയറാന്‍ പോവുകയാണോ..?' 'അതെ' ഞാന്‍ പറഞ്ഞു. സങ്കടത്തോടെ സുചി ഫോണ്‍ വെച്ചു. എനിക്കീ പടവുകള്‍ കയറാതിരിക്കാന്‍ കഴിയില്ല. എത്രയോകാലമായി ഉള്ളില്‍ തളിര്‍ത്ത മോഹമാണ്. വായിച്ചറിഞ്ഞും നെടുമുടി വേണുവടക്കമുള്ള സഹൃദയരായ സുഹൃത്തുക്കളുടെ സന്ദര്‍ശന വിവരണങ്ങള്‍ കേട്ടും എത്രയോ മുമ്പ് ഞാനീ ആരോഹണം ഉള്ളില്‍ കുറിച്ചിട്ടിരുന്നു. മഴയായാലും വെയിലായാലും ചികിത്സയിലാണെങ്കിലും എനിക്കിതു കയറിയേ പറ്റൂ.
വിന്ധ്യഗിരി കയറുമ്പോള്‍ പാദരക്ഷ പാടില്ല. നഗ്നമായ പാദങ്ങള്‍ നനഞ്ഞ കരിങ്കല്‍പ്പടവുകളില്‍ അമര്‍ത്തിച്ചവിട്ടി കയറുമ്പോള്‍ ശരീര പീഡയുടെ ആദ്യാനുഭവം. ശിലാപ്രതലത്തില്‍ ചെത്തിയുണ്ടാക്കിയ ആ പടവുകള്‍ പോലും അത്ഭുതമാണ്. കുന്നിന്റെ പള്ളയിലൂടെ ഒരു പിരിയന്‍ ഗോവണി പോലെ അത് കയറിപ്പോകുന്നു. കയറിക്കയറിക്കിതച്ചു. മുകളിലേക്ക് നോക്കുമ്പോള്‍ കയറാന്‍ പടവുകള്‍ ഇനിയും ബാക്കി. ശബരിമല, ശ്രാവണബലഗോള,തിരുവണ്ണാമല.. ധ്യാനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും കേന്ദ്രങ്ങളെല്ലാം ഉയരങ്ങളിലാണ്. ആരോഹണവും ഏകാന്തതയും, തന്നിലേക്കുള്ള സഞ്ചാരത്തിനും ബോധോദയത്തിനും ആവശ്യമാണ്.
ബപ്പണ്ണ എഴുതിയ പുരാതനകന്നട കവിതയില്‍ ബാഹുബലിയുടെ കഥ കാണാം. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായിരുന്ന ആദിനാഥന്റെ മകനായിരുന്നു ബാഹുബലി. അയോധ്യ ഭരിച്ചിരുന്ന ഭരതനായിരുന്നു ബാഹുബലിയുടെ സഹോദരന്‍. സാമ്രാജ്യത്തിന് വേണ്ടി ഭരതന്‍ സഹോദരനെ പോരിന് വിളിച്ചു. ബാഹുബലി ഭരതനെ തോല്‍പ്പിച്ചു. പക്ഷേ രാജ്യവും സാമ്രാജ്യവും ഭരതനു തന്നെ നല്‍കി. തുടര്‍ന്ന് ഒരു വര്‍ഷം അദ്ദേഹം നിന്നു കൊണ്ട് ധ്യാനിച്ചു. പക്ഷേ അന്യന്റെ ഭൂമിയില്‍ ചവിട്ടി നില്‍ക്കുന്നത് കൊണ്ട് മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസ്സിലാക്കിയ ഭരതന്‍ രാജ്യം ബാഹുബലിയെ തിരികെ ഏല്‍പ്പിച്ചു. ആ മണ്ണില്‍ നിന്നു കൊണ്ട് അദ്ദേഹം ബോധോദയ പ്രാപ്തനായി. പടവുകള്‍ കയറുംതോറും ശ്വാസകോശത്തില്‍ കിതപ്പ് കുരുങ്ങി.
മഴ പൊഴിഞ്ഞു കൊണ്ടേയിരുന്നു. കയറ്റത്തിനിടെ കൊച്ചു കൊച്ചു കല്ലിന്‍ കവാടങ്ങള്‍. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോള്‍, ദൂരെ, നഗരമധ്യത്തിലായി, 'ബെലകോള' എന്നറിയപ്പെടുന്ന ജലാശയം. അതിനെ ചുറ്റിയുള്ള സ്ഥലമാവണം ശ്രാവണ ബലഗോള. ആരോഹണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കൂറ്റന്‍ കന്മതിലുകള്‍ക്കും കവാടങ്ങള്‍ക്കും ഇടയിലൂടെ നാം കടന്നു പോകുന്നു. അതിന്റെ ഏതോ ഘട്ടത്തില്‍ ഞാന്‍ കണ്ടു: നിരാസക്തവും നിര്‍മ്മമവുമായ ബാഹുബലിയുടെ മുഖം. ശരീരം മറ്റേതോ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്നു. ഒടുവില്‍ പടവുകള്‍ തീര്‍ന്ന് ഒരു ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തില്‍ ഞാനെത്തി. മുന്നില്‍ മൗനപൂര്‍ണമായ ഒരു കാവ്യം പോലെ, സുന്ദരിയായ ഒരു യുവതിയുടെ ശില്‍പ്പം നില്‍ക്കുന്നു.
വെള്ള വസ്ത്രമണിഞ്ഞ,് ഒറ്റപ്പെട്ട വെണ്‍മേഘം പോലെ, ഒരു ജൈന സംന്യാസിനി എന്നെക്കടന്നു പോയി. അകത്തേക്ക് നടക്കുമ്പോള്‍ ആദ്യം കാണുക അഴകൊത്ത ആ പാദങ്ങളാണ്. പിന്നെപ്പിന്നെ കാല്‍വണ്ണയും തുടയും അതില്‍പ്പടര്‍ന്നു കയറുന്ന വള്ളികളും ബാഹുക്കളും ശരീരമാകെയും കാണുന്നു. ഈ നഗ്നമേനി കണ്ട് കുട്ടിക്കാലത്ത് എത്ര തവണ ഞങ്ങള്‍ കണ്ണിറുക്കിച്ചിരിച്ചിരിക്കുന്നു. ദിഗംബരധാരണത്തിന്റെ പൊരുളിനെക്കുറിച്ചൊന്നും അന്ന് പിടിയില്ലായിരുന്നു. അടുത്തു നില്‍ക്കുമ്പോള്‍ ആ കൂറ്റന്‍ ശില്‍പ്പം എന്റെ കൊച്ചുകണ്ണുകളില്‍ നിറഞ്ഞു കവിയുന്നത് പോലെ തോന്നി. ഒരു വിശ്വരൂപ ദര്‍ശനത്തിന്റെ വിഭ്രമാത്മകമായ അനുഭൂതി. സൂക്ഷ്മതയേക്കാളും വലിപ്പത്തിലാണ് ഇവിടെ ശില്‍പ്പി ശ്രദ്ധിച്ചിരിക്കുന്നത്. എല്ലാ മഹാപുരുഷ ലക്ഷണങ്ങളും ബാഹുബലി പ്രതിമയില്‍ ഞാന്‍ കണ്ടു. വിസ്തൃതമായ ചുമലുകള്‍, നീണ്ട കാലുകള്‍, ദീര്‍ഘ ബാഹുക്കള്‍...
ഈ പ്രതിമ ചെയതത് ആരെന്ന് കൃത്യമായി അറിയില്ല. AD981ല്‍ രാജമല്ലയിലെ ഗംഗാ രാജാവിന്റെ മന്ത്രിയായ ചാമുണ്ഡ രാജയാണ് പ്രതിമയ്ക്ക് പുറകിലെ ബുദ്ധി കേന്ദ്രം. തന്റെ അമ്മയ്ക്ക് വേണ്ടിയാണത്രെ അദ്ദേഹം ഇത് സ്ഥാപിച്ചത്. ബാഹുബലിയുടെ കാല്‍ക്കല്‍ ആരോ അര്‍പ്പിച്ച ഒരു പുഷ്പഹാരം. അടുത്ത് നിന്ന് നോക്കുമ്പോഴാണ് ആ വിരലുകളുടെ മനോഹാരിത മനസ്സിലാവുക. മനുഷ്യന്റെ കാല്‍പ്പാദങ്ങള്‍ ഇത്ര സുന്ദരമാണ് എന്ന് ബാഹുബലിയുടെ കാല്‍ച്ചുവട്ടില്‍ നിന്നപ്പോഴാണ് മനസ്സിലായത്. പ്രതിമ നില്‍ക്കുന്ന തളത്തിനെച്ചുറ്റിയുള്ള ഇടനാഴിയില്‍ കൊച്ചു കൊച്ച് അറകൡ 30 തീര്‍ത്ഥങ്കരന്‍മാരുടെ പ്രതിമകള്‍. ഒറ്റയ്ക്ക് കണ്ടാല്‍ സാമാന്യം വലിപ്പം തോന്നിക്കുന്ന അവ ബാഹുബലി പ്രതിമ കണ്ട് കണ്‍നിറഞ്ഞത് കൊണ്ടാവണം, ചെറുതായി തോന്നി. ആ ഇടനാഴിയില്‍, മങ്ങിയ വെളിച്ചത്തില്‍, ഞാന്‍ ഒരു പാട് നേരം മൗനമായിരുന്നു; ധ്യാനത്തിന്റെ പരകോടിയില്‍ ബോധോദയത്തിന്റെ മന്ദഹാസത്തിലേക്ക് പരിവര്‍ത്തനപ്പെട്ട ആത്മാക്കള്‍ക്കുനടുവില്‍, ഒരു പൂവിതള്‍ പോലെ, കനമില്ലാതെ..
ചുറ്റുവഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ ചന്ദ്രഗുപ്ത മൗര്യനെ ഓര്‍ത്തു. യുദ്ധങ്ങളില്‍ നിന്ന് യുദ്ധങ്ങളിലേക്ക് നീന്തി, സാമ്രാജ്യങ്ങള്‍ കാല്‍ക്കീഴിലാക്കി, ഒടുവില്‍ 'സല്ലേഖന'യ്ക്കായി (നിരാഹാരത്തിലൂടെയുള്ള മരണംവരിക്കല്‍)അദ്ദേഹം എത്തിയത് ശ്രാവണബലഗോളയിലാണ്. രാജകീയ ഭോഗങ്ങള്‍ അനുഭവിച്ചിരുന്ന ചക്രവര്‍ത്തി ഭക്ഷണമുള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച്, അസ്ഥിപഞ്ജരമായി, ഈ കുന്നിന്‍മുകളില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു! അദ്ദേഹത്തെ അതിലേക്ക് നയിച്ച മനോവിചാരങ്ങള്‍ എന്തായിരിക്കാം? ശരീരത്തെ പീഡിപ്പിക്കുന്നതിന് ഞാന്‍ എതിരാണെങ്കിലും, ആ ചക്രവര്‍ത്തിയുടെ അന്ത്യം എന്നെ ചിന്തിപ്പിക്കാറുണ്ട്. തിരിച്ചിറങ്ങുമ്പോഴും മഴചാറുന്നുണ്ടായിരുന്നു. കയറുന്നതിനേക്കാള്‍ വിഷമമാണ് ഇറങ്ങല്‍. കാലുകള്‍ എവിടെയൊക്കയോ വഴുതി. മഴയിലും ഞാന്‍ വിയര്‍ത്തു. വെറുമൊരു സഞ്ചാരിമാത്രമായ ഞാന്‍ ഇത്ര ക്ലേശിക്കുന്നവെങ്കില്‍ കുന്നിന്‍മുകളില്‍ ഈ ലോകം സൃഷ്ടിച്ച ശില്‍പ്പികളുടെ യത്‌നമെന്തായിരിക്കാം?! ഒരുപക്ഷേ അവര്‍ക്ക് അധ്വാനമായിരിക്കാം ധ്യാനം, കലയായിരിക്കാം ആനന്ദം.



Tags:   MOHANLAL, TRAVEL, TOURISM, PILGRIMAGE, ACTOR, JOURNEY, SRAVANA BELAGOLA, KARNATAKA



MathrubhumiMatrimonial