githadharsanam

ഗീതാദര്‍ശനം - 546

Posted on: 15 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമയോഗം


യസ്മാത് ക്ഷരമതീതോ f ഹം
അക്ഷരാദപി ചോത്തമഃ
അതോ f സ്മി ലോകേ വേദേ ച
പ്രതിഥഃ പുരുഷോത്തമഃ
യാതൊന്നു ഹേതുവായി ഞാന്‍ ക്ഷരത്തിനതീതനാണ്, അതിനും പുറമേ അക്ഷരത്തേക്കാള്‍ ശ്രേഷ്ഠനാണ്, ആ കാരണത്താല്‍ ലോകത്തും വേദങ്ങളിലും പുരുഷോത്തമനെന്നു പ്രസിദ്ധനാണ്.
പരമശ്രേഷ്ഠതയ്ക്കുള്ള കാരണങ്ങള്‍ നേരത്തേ തന്നെ പറഞ്ഞു. ചരാചരങ്ങളുടെ പിതാവും പരമാത്മാവാണ്. അതു മൂന്നു ലോകത്തും നിറഞ്ഞു നില്‍ക്കുന്നു, ഏറ്റവും ചെറിയ അണുകണം മുതല്‍ മഹാപ്രപഞ്ചം വരെ ഉള്ള എല്ലാ സ്​പന്ദങ്ങള്‍ക്കും ആലംബമായ സമവസ്ഥിതബലമായും ഇരിക്കുന്നു. ഇതറിയാവുന്ന കവികള്‍ (ക്രാന്തദര്‍ശികള്‍), സര്‍വോത്തമമായത് എന്നര്‍ഥത്തില്‍, എന്നെ പുരുഷോത്തമനെന്ന് വിളിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യം അന്വേഷിച്ചു കണ്ടെത്തുന്ന തത്ത്വശാസ്ത്രങ്ങളും എന്നെ അങ്ങനെ തന്നെ അറിയുന്നു. ആ പേരിനു ലോകപ്രസിദ്ധി കൈവന്നിരിക്കുന്നു.
ബലങ്ങളെ ഏകീകരിക്കാന്‍ സയന്‍സ് തീവ്രശ്രമത്തിലാണ്. ഗുരുത്വാകര്‍ഷണം (gravitatioin), വൈദ്യുതകാന്തികം (electromagnetic) , മൃദു ആണവം (weak nuclear) , തീവ്രാണവം (strong nuclear) എന്നിങ്ങനെ നാലായിരുന്നു, അടുത്ത കാലം വരെ ബലസംഖ്യ. ഇവയില്‍ രണ്ടും മൂന്നും കൂട്ടിയിണക്കി വൈദ്യുതാണവ-മൃദു (electro-weak) എന്നൊന്ന് സങ്കല്പിച്ചതോടെ എണ്ണം മൂന്നായി. ഈ മൂന്നും അക്ഷരമാധ്യമത്തിന്റെ വൈരുധ്യാത്മകതയില്‍ ബീജമായി ഭവിക്കുന്ന ഏകീകൃതബലത്തിന്റെ സന്തതികളാണെന്ന് കാണാന്‍ പക്ഷേ, ഇതുവരെ കഴിഞ്ഞില്ല. കാരണം, അങ്ങനെയൊരു മാധ്യമം ഉണ്ടെന്ന ധാരണപോലും ഉരുത്തിരിയാന്‍ ഇടയായില്ല. അതും കഴിഞ്ഞ് അക്ഷരാതീതം എന്ന അറിവിലേക്കു കടന്നാലല്ലേ ഏകീകൃതബലത്തെ (ഈശത്തെ) തിരിച്ചറിയാനാവൂ?
(തുടരും)



MathrubhumiMatrimonial