githadharsanam

ഗീതാദര്‍ശനം - 508

Posted on: 29 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


സത്വാത് സംജായതേ ജ്ഞാനം
രജസോ ലോഭ ഏവ ച
പ്രമാദമോഹൗ തമസഃ
ഭവതോശജ്ഞാനമേവ ച
സത്വഗുണത്തില്‍നിന്ന് ജ്ഞാനവും രജോഗുണത്തില്‍നിന്ന് ലോഭവും തമോഗുണത്തില്‍നിന്ന് പ്രമാദം, മോഹം, അജ്ഞാനം എന്നിവയും ഉണ്ടാകുന്നു.
സത്വം സമതുലിതാവസ്ഥയാണ്. ശുദ്ധബോധത്തിന്റെ പ്രതിഫലനമാണ് അത്. ആ അവസ്ഥയില്‍ സംജാതമാകുന്ന അനുഭവം വിവേകം അഥവാ സത്യബോധമത്രെ. പക്ഷേ, സാധാരണഗതിയില്‍ ഒരു സ്​പന്ദവും സ്​പന്ദസംഘാതവും ആ ഇടനിലയില്‍ തങ്ങിനില്‍ക്കുന്നില്ല. അതും കടന്ന് അപ്പുറത്തേക്കു പോകുന്ന വികസ്വരതയാണ് രജസ്സ്. അത് കര്‍മവാസനയുടെ പര്യായമാണ്. തമസ്സ് സങ്കോചാഭിമുഖ്യമായതിനാല്‍ ആലസ്യം ജനിപ്പിക്കുന്നു. രജസ്സ് കര്‍മവാസനകൊണ്ടും തമസ്സ് അമാന്തംകൊണ്ടും സത്വാവസ്ഥയുടെ ഫലമായ വിവേകത്തെ മറയ്ക്കുന്നു. സ്​പന്ദങ്ങളുടെ സംഘാതമാണ് ദേഹം എന്ന ക്ഷേത്രം. ജീവനിലെ വാസനാമുദ്രകള്‍ ഇതള്‍ വിരിയുന്നതിന്അനുസൃതമായി ദേഹത്തിന് ഒരു ഗുണപ്രാമുഖ്യം എപ്പോഴും ശേഷിക്കുന്നു. അത് രജസ്സാകാം, തമസ്സാകാം, സത്വമാകാം. സത്വമായാലേ ശാന്തത കൈവരൂ. തിരിച്ചറിവുകൊണ്ടും പ്രയത്‌നംകൊണ്ടും അങ്ങനെ ആക്കിയെടുക്കാനുള്ള സാധ്യതയും കഴിവുമാണ് മനുഷ്യജന്മത്തിന്റെ സവിശേഷതകള്‍.
സ്​പന്ദനം അവ്യക്തത്തില്‍ പ്രതിസ്​പന്ദം ഉണ്ടാക്കുകയും ആ പ്രതിസ്​പന്ദം മിടിപ്പിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതായത്, ഒരു സ്​പന്ദത്തിന് വികസിക്കാനൊ സങ്കോചിക്കാനൊ സമാവസ്ഥയില്‍ നില്‍ക്കാനൊ ഉണ്ടാകുന്ന ആഭിമുഖ്യത്തിനു വരുന്ന തടസ്സങ്ങള്‍ അതിന്റെ ഉള്ളില്‍നിന്നു മാത്രമായി ഉണ്ടാകുന്നവയല്ല, അതിനു ചുറ്റുമുള്ള മൊത്തം പ്രപഞ്ചസംവിധാനത്തിന്റെ അപ്പോഴത്തെ പ്രത്യേകതയുടെ ഫലംകൂടിയാണ്. പ്രപഞ്ചസ്ഥിതിയിലെ എല്ലാ മാറ്റങ്ങള്‍ക്കും സ്​പന്ദസ്വഭാവം ഉള്ളതിനാല്‍, ഗുണങ്ങളുടെ പരിണാമങ്ങള്‍ക്കും ആ സ്വഭാവംഅനിവാര്യം. അങ്ങനെ, ഓരോ നീക്കുപോക്കും, അത് തെറ്റായാലും തിരുത്തായാലും, അതിന്റെ സ്വാഭാവികപര്യവസാനത്തില്‍ എത്തുവോളം! ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയേ തീരൂ. (പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്റെ കൊള്ളലും കൊടുക്കലുമെല്ലാം ഇടമുറിഞ്ഞേ നടക്കൂ എന്ന സിദ്ധാന്തത്തിന്റെ ഭൗതികാടിത്തറ ഇപ്പോഴാദ്യമായി ഇവിടെ നാം കണ്ടെത്തുന്നു. അക്ഷരമാധ്യമത്തിന്റെ വൈരുധ്യാത്മകതയുടെ സന്തതിയായ സ്​പന്ദസ്വഭാവമാണ് അത്.)
(തുടരും)



MathrubhumiMatrimonial