githadharsanam

ഗീതാദര്‍ശനം - 502

Posted on: 19 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയവിഭാഗയോഗം


സത്വഗുണത്തിന്റെ അനുഗ്രഹം സിദ്ധിച്ച അവസ്ഥയിലുള്ള ആളെ അയാള്‍ക്കും മറ്റുള്ളവര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമില്ല. പക്ഷേ, ഈ അനുഗ്രഹം ഏതെങ്കിലും ജാതിക്കോ മതത്തിനോ ലിംഗത്തിനോ പ്രായത്തിനോ സംവരണം ചെയ്യപ്പെട്ടതായി ഒരു സൂചനയും ഇല്ല. പരമ്പരകളിലേക്ക് പകരാന്‍ ഒക്കുന്നതല്ല. ഒരിക്കല്‍ കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടാത്തതാണ് എന്ന ഉറപ്പും നല്‍കപ്പെടുന്നില്ല. ഈ സംവരാണാതീതത്വവും അസ്ഥിരതയും മറ്റു ഗുണങ്ങള്‍ക്കും ഇതേ തോതില്‍ ബാധകമാണ്.

ലോഭഃ പ്രവൃത്തിരാരംഭഃ
കര്‍മണാമശമഃ സ്​പൃഹാ
രജസ്യേതാനി ജായന്തേ
വിവൃദ്ധേ ഭരതര്‍ഷഭ

ഭരതവംശത്തില്‍ പിറന്ന ശ്രേഷ്ഠനായ ഹേ അര്‍ജുനാ, ലോഭം, പ്രവൃത്തി, ആരംഭം, കര്‍മങ്ങളുടെ അശമം, സ്​പൃഹ എന്നിവ, രജോഗുണം വിശേഷിച്ച് വര്‍ധിക്കെ ഉണ്ടാകുന്നു.
ലോഭം = അന്യന്റെ സ്വത്ത് കൈക്കലാക്കാനും കിട്ടിയതെല്ലാം പിശുക്കിപ്പിടിക്കാനുമുള്ള ഇച്ഛ. പ്രവൃത്തി = സ്വാര്‍ത്ഥപ്രേരിതമായ ചേഷ്ട. ആരംഭം = (സ്വാര്‍ത്ഥബുദ്ധിയോടെ പുതിയ പുതിയ കാര്യങ്ങളില്‍) ഉദ്യമം. കര്‍മ്മണാം അശമം = ഒരിക്കലും ശമിക്കാത്ത കര്‍മവ്യാകുലത. സ്​പൃഹാ = ഒടുങ്ങാത്ത ഭൗതികതൃഷ്ണ.
ആത്മനാശത്തിലേക്കുള്ള പാതയാണ് ഇതെന്ന് വ്യക്തമാണ്. 'ധ്യായതോ വിഷയാന്‍ പുംസഃ' എന്നു തുടങ്ങുന്ന പദ്യങ്ങളില്‍ (2 - 62, 63) വിവരിക്കുന്ന വീഴ്ചതന്നെയാണ് ഇവിടെയും വരച്ചു കാണിക്കുന്നത്. അനാവശ്യമായതില്‍ ആഗ്രഹം ആദ്യം, തുടര്‍ന്ന് അത് നേടുവാനുള്ള വിവേകരഹിതമായ പ്രവൃത്തി, പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പുറപ്പാട്, ഭൗതികസുഖാനുഭൂതിയോട് അടിമത്തം വരികയാല്‍ നിത്യമായ അശാന്തി, എല്ലാം തനിക്കു വേണമെന്ന ആശ. ഈ കൊടുങ്കാറ്റ് ഇതില്‍പ്പെടുന്നവരെ തൂക്കിയെടുത്ത് ദുരിതത്തിന്റെ തമോഗര്‍ത്തത്തില്‍ എറിഞ്ഞു കളയുന്നു.
ഇത്തരക്കാരുടെ ചെയ്തികൊണ്ട് ദുരിതമനുഭവിക്കുക അവര്‍ മാത്രമല്ല. വായുവും വെള്ളവും പരിസരവും ആകമാനം മലിനമാകുന്നതിനാലും ഇവരില്‍നിന്ന് നേരിട്ടുള്ള പീഡയാലും, മറ്റുള്ള ചരാചരങ്ങളെല്ലാം വിഷമത്തിലാകുന്നു. ഇങ്ങനെ വിഷമിക്കുന്നവരില്‍ ചിലര്‍, നില്‍ക്കക്കള്ളിക്കു വേണ്ടി ഈ പീഡകരെ, ഇതേ ശൈലിയില്‍, അനുകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നു. രോഗം അത്രയ്ക്കത്രയ്ക്ക് പടരുന്നു. എല്ലാവരും ദുരിതത്തിലാഴുന്നു.

(തുടരും)



MathrubhumiMatrimonial