ഇത്തിരി തടിയൊക്കെ വേണ്ടെ

രജി ആര്‍ നായര്‍ Posted on: 13 Feb 2015


എത്ര ആത്മീയമായി ആരാധിക്കുമ്പോഴും പുരുഷന്റേയും സ്ത്രീയുടേയും ഉള്ളിലുണ്ട് ലൈംഗികാകര്‍ഷണത്തിന്റെ വിത്തുകള്‍. അല്ലെങ്കില്‍ ശരീരത്തിന്റെ അളവുകള്‍ എന്തിനു കാര്യമാക്കണം? ആണുങ്ങള്‍ക്കാണെങ്കില്‍ നല്ല തണ്ടും തടിയും. പെണ്ണിനാണെങ്കില്‍ തണ്ടു വേണ്ട, തടി മാത്രം മതി. പഴയ കേരളത്തിന്റെ ആണ്‍പെണ്‍ ആകര്‍ഷണം ചുരുക്കിയെഴുതിയാല്‍ ഇങ്ങനെ. മസില്‍മാന്‍ ജയന്‍ മലയാളിപ്പെണ്‍കൊടി കളുടെ ഹീറോ ആയിരുന്ന കാലം. ജയഭാരതി, ശ്രീവിദ്യ, കെ ആര്‍ വിജയ..അന്നത്തെ ആണ്‍ താല്‍പര്യങ്ങള്‍ ഇങ്ങനെ. ശരീരത്തിലേക്കായിരുന്നു നോട്ടം എന്നാണോ അര്‍ത്ഥം?

''അങ്ങനെ ഉറപ്പിച്ചു പറയാന്‍ വയ്യ. ശരീരം നോക്കുന്നുണ്ട്, ശരിയാണ്. പക്ഷേ മുഖമാണ് പ്രധാനം. ചെറിയൊരു മീശ, വെളുത്ത നിറം, നല്ല തഴുകുന്ന ചിരി..ഇതിലൊക്കെയാ അന്നത്തെ പെണ്ണുങ്ങള്‍ വീണത്. ജയനേക്കാള്‍ മുന്നില്‍ പ്രേംനസീര്‍ എത്തിയത് വെറുതെയാണോ?'' അറുപതു പിന്നിട്ട ഗീത സുബ്രഹ്മണ്യം കണ്ണിറുക്കി ചിരിച്ചു. എസ് എന്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറാണ് ആള്‍. ഇപ്പോഴും സുന്ദരി. ''പക്ഷേ ചില ആണുങ്ങളുടെ േനാട്ടം കണ്ടാല്‍ അറിയാം അതു മുഖത്തേക്കല്ല വേറെ എവിടേക്കോ ആണെന്ന്.'' ഗീത ഗൗരവത്തിലായി.

അതില്‍ ഓരോ നാട്ടിലുമുണ്ട് വ്യത്യാസങ്ങള്‍. മലയാളിപുരുഷന് കൊഴുത്ത ശരീരമുള്ള പെണ്ണിനോട് ഇപ്പോഴുമുണ്ടല്ലോ ഒരിഷ്ടം. ഷക്കീലയുടെ സിനിമകള്‍ അവനെ ആകര്‍ഷിച്ചു വലച്ചിട്ടില്ലേ? എന്നാലും എല്ലാ നാട്ടിലും ഒരുപോലെയല്ല ഈ തടിയളവുകള്‍. ചീനന് മെലിഞ്ഞവളെയാണ് ഇഷ്ടം. ആഫ്രിക്കക്കാരന് മലര്‍ന്ന ചുണ്ടുള്ളവളെ. അമേരിക്കക്കാരന്‍ അരക്കെട്ട് ഒതുങ്ങിയവളെ േനാട്ടമിട്ടു. ചെറിയ സ്തനങ്ങള്‍ ചില യൂേറാപ്യന്‍ രാജ്യങ്ങളിലെ പുരുഷനെ ആകര്‍ഷിച്ചു. ഇവിടെയോ, തടി കുറച്ച്, അരക്കെട്ട് സീറോ സൈസാക്കി ബോളിവുഡിലെ സുന്ദരികള്‍. ഇപ്പോള്‍ പതുക്കെ മലയാളിപ്പെണ്‍കുട്ടികളും. മനസ്സിലേക്കു നോക്കുേമ്പാഴും ശരീരമാണല്ലോ വഴി.

''നോട്ടം ശരീരത്തിലേക്കുതന്നെ. പക്ഷേ, അത് ആകര്‍ഷണംകൊണ്ടല്ല. മലയാളിയുടെ അടക്കിവെച്ച ൈലംഗിക തൃഷ്ണകൊണ്ടാണ്. ദാരിദ്ര്യമുള്ളവന്‍ ഭക്ഷണത്തോടു കാണിക്കുന്ന ഒരാര്‍ത്തി. ഇപ്പോഴാണ് ആ ദാരിദ്ര്യം മാറിത്തുടങ്ങിയത്. അതോടെ മെലിഞ്ഞവരും സുന്ദരികളായി.''നടന്‍ ജോയ് മാത്യു പറഞ്ഞുതുടങ്ങി. ഇടയ്ക്ക് സ്വതസിദ്ധമായ ഫലിതം. കുടുംബകലഹമുണ്ടാക്കരുത് എന്ന് മുന്നറിയിപ്പ്. ''എല്ലാവരും സുന്ദരി എന്നു പറയുന്ന ആരോടും എനിക്ക് ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ ഇന്റലക്ച്വല്‍ ആയ പെണ്ണിനോട് ചിലപ്പോള്‍ പ്രേമംവെര തോന്നും. രൂപത്തിലല്ല കാര്യം. പെരുമാറ്റത്തിലാണ്. പിന്നെ, കിടപ്പറയില്‍ ലൈറ്റണച്ചാല്‍ ഐശ്വര്യാ റായിയായാലെന്ത്, വിരൂപറാണിയായാലെന്ത്? ''

പ്രകാശമുള്ള സമയമാണല്ലോ ജീവിതത്തില്‍ കൂടുതലും. അതുെകാണ്ടാവാം ശരീരത്തിന്റെ കുഞ്ഞുകിലുക്കങ്ങള്‍പോലും മറ്റൊരാളുടെ കണ്ണില്‍ വീഴുന്നത്. അതില്‍ അവളുടെ മനസ്സുടക്കുന്നത്. ആത്മാവ് ശരീരത്തില്‍ ചിതറിവീഴുന്ന നിമിഷങ്ങള്‍. ആകര്‍ഷണം രതിവരെ നീളുന്ന അപൂര്‍വരാഗങ്ങള്‍. അല്ലെങ്കിലും ആത്മാവും ശരീരവും അന്യരാവുന്നതെങ്ങനെ? ആരവങ്ങള്‍ രണ്ടിലും ഒരുപോലെ. ''അയാളുടെ പിന്‍കഴുത്ത് കാണുമ്പോഴെല്ലാം എനിക്ക് ഉമ്മ വെക്കാന്‍ തോന്നുമായിരുന്നു. അടുത്തടുത്തിരിക്കുമ്പോള്‍ അങ്ങനെ െചയ്തുപോവുമോ എന്നായിരുന്നുപേടി. മാറാത്ത ആ ഇഷ്ടത്തിന്റെ പേരില്‍ ഞാന്‍ അയാളോടൊപ്പമായിരിക്കാന്‍ ആഗ്രഹിച്ചു, എപ്പോഴും '' എഴുത്തുകാരിയായ രാധിക ജീവിതത്തിലെ എക്കാലത്തേയും ആകര്‍ഷണത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ.



love

 

ga
Valentines Ecards