കാതറിന്റെ ഓസ്‌കറിന് ഇരട്ടിയിലേറെ മധുരം

Posted on: 08 Mar 2010


ലോസ് ആഞ്ചലിസ്: പ്രത്യേകതകള്‍ ഒരുപാടുണ്ട് മികച്ച ചിത്രമായ ദ ഹര്‍ട്ട് ലോക്കറിനും സംവിധായിക കാതറിനും. ലോകവനിതാ ദിനത്തില്‍ തന്നെ ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടി എന്നതാണ് ഒന്നാമത്തെ പ്രത്യേക. മറ്റൊന്ന് തന്റെ ആദ്യ ഭര്‍ത്താവിന്റെ ചിത്രത്തിനോട് മത്സരിച്ചാണ് കാതറിന്‍ പുരസ്‌കാരം നേടിയെന്നതാണ്. അവതാറിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് കാതറിന്‍ ബിഗേലോ.

അതായത് എല്ലാ അര്‍ത്ഥത്തിലും ഒരു മധുരപ്രതികാരം എന്നുപറയാം. ഇറാഖ് യുദ്ധത്തിന്റെ കഥപറഞ്ഞ 'ദ ഹര്‍ട്ട് ലോക്കര്‍ മികച്ച ചിത്രം, സംവിധായിക, തിരക്കഥ, എഡിറ്റിങ്, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നിവയടക്കം ആറ് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. അവതാറിന് ലഭിച്ചത് മൂന്ന് അവാര്‍ഡുകളാണ്. തിരക്കഥയ്ക്ക് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക് ബോള്‍ പുരസ്‌കാരം നേടി. അമേരിക്കന്‍ സൈന്യത്തോടൊപ്പം പത്രലേഖകനായി ഇറാഖില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മാര്‍ക്ക് ബോള്‍ തിരക്കഥ എഴുതിയത്.

പട്ടാള യൂണിഫോ അണിച്ച ലോകത്തെ എല്ലാ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുവെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള കാതറിന്റെ വാക്കുകള്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമുള്ള മുഴുവന്‍ സൈനികര്‍ക്കും വേണ്ടി തനിക്ക് ലഭിച്ച ഓസ്‌കര്‍ സമര്‍പ്പിക്കുന്നുവെന്ന് മാര്‍ക്ക് ബോള്‍ പറഞ്ഞു. ഒന്‍പത് ഓസ്‌കര്‍ നോമിനേഷനുകള്‍ ഹര്‍ട്ട് ലോക്കറിന് നേടാന്‍ കഴിഞ്ഞത്. 2004 കാലത്താണ് മാര്‍ക്ക് ബോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിനൊപ്പം പത്രപ്രവര്‍ത്തകനായി യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിച്ചത്.



MathrubhumiMatrimonial