SCIENCE CONGRESS

കാലാവസ്ഥാ അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്‌

Posted on: 06 Jan 2010


തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി തീരദേശത്തു നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറുന്ന അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്. ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരുവനന്തപുരം പ്രഖ്യാപനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. ഈ അവസ്ഥാവിശേഷം ഒഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുന്‍കരുതല്‍ ഗവേഷണവും ഗോത്രസമൂഹത്തില്‍ നിന്നുള്ളവരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പങ്കാളിത്ത ഗവേഷണവും ആവശ്യമാണെന്ന് പ്രഖ്യാപനം നിര്‍ദ്ദേശിച്ചു.

സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ ദോഷഫലങ്ങള്‍ മറികടക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ ലോകത്തിനു മാതൃകയാവാന്‍ കേരളത്തിനു ശേഷിയുണ്ട്. ഇന്ത്യയില്‍ സമുദ്രനിരപ്പിനു താഴെ കൃഷി നടക്കുന്ന ഏക മേഖല കുട്ടനാടാണ്. നെല്ലും മത്സ്യവും മാറി മാറി കൃഷി ചെയ്യുന്ന അപൂര്‍വ്വ നീര്‍ത്തടമാണിത്. ഈ മാതൃകയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനായി കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കി പ്രഖ്യാപിക്കണം. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന രീതികളെക്കുറിച്ചു പഠനം നടത്തുന്ന അന്താരാഷ്ട്ര ഗവേഷണ പരിശീലന കേന്ദ്രം കുട്ടനാട്ടില്‍ സ്ഥാപിക്കണം. ഇതിനു പുറമെ വയനാട് വരെയുള്ള സൈലന്റ് വാലി മേഖല ഹെര്‍ബല്‍ ബയോവാലി ആയി വളര്‍ത്തിയെടുക്കണം.

കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂളുകളിലും കോളേജുകളിലും ജീനോം ക്ലബ്ബുകള്‍ക്കു രൂപം നല്‍കണം. എല്ലാ കാര്‍ഷിക ജൈവവൈവിധ്യ ദുര്‍ബലപ്രദേശങ്ങളിലും വിത്തുകള്‍ സംരക്ഷിക്കാനും പരീക്ഷിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ പിന്തുണയോടെ ജനങ്ങള്‍ നിയന്ത്രിക്കുന്ന ജനിതക, വിത്ത്, ധാന്യ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. മേഖലയിലെ ജൈവവൈവിധ്യം വ്യക്തമാക്കുന്ന രീതിയിലുള്ള അടുക്കളത്തോട്ടങ്ങള്‍ ശക്തിപ്പെടുത്തുകയും ഒരു വീട്ടിനാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പരമാവധി അവിടെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയും വേണം.

ജൈവവൈവിധ്യം സംരക്ഷിക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സംരക്ഷണ പുരസ്‌കാരം ഏര്‍പ്പെടുത്തണം. അപൂര്‍വ്വവും വംശനാശം നേരിടുന്നതുമായ ഇനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കണം. കീടനാശിനി വിരുദ്ധ നയം പ്രോത്സാഹിപ്പിക്കുകയും ജലമലിനീകരണം കര്‍ശനമായി നിയന്ത്രിക്കുകയും വേണം. 2002ലെ ജൈവവൈവിധ്യ നിയമത്തില്‍ പറഞ്ഞിരിക്കും പ്രകാരമുള്ള ജൈവവൈവിധ്യ സംരക്ഷണ സമിതികള്‍ പഞ്ചായത്തു തലത്തില്‍ രൂപവത്കരിക്കണം. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി കേരളാ കണ്‍സോര്‍ഷ്യം സ്ഥാപിക്കണമെന്നും പ്രഖ്യാപനം നിര്‍ദ്ദേശിച്ചു.

ഈ നൂറ്റാണ്ടില്‍ ആഗോളതാപനിലയിലെ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയിലൂടെ സമുദ്രനിരപ്പിലുണ്ടാവുന്ന ഒന്നു മുതല്‍ രണ്ടു വരെ മീറ്റര്‍ ഉയര്‍ച്ച നേരിടാന്‍ കേരളം ഇപ്പോള്‍ തന്നെ തയ്യാറെടുപ്പു തുടങ്ങിയേ മതിയാകൂ. കാര്‍ഷിക ജൈവവൈവിധ്യ ദുര്‍ബല പ്രദേശത്തു നിന്ന് ജൈവവൈവിധ്യ സന്തുഷ്ടി പ്രദേശത്തിലേക്കുള്ള വളര്‍ച്ച കേരളത്തിന്റെ കാര്‍ഷികഭാവിയെത്തന്നെ മാറ്റിമറിക്കുമെന്നും പ്രഖ്യാപനം ചൂണ്ടിക്കാട്ടി.



MathrubhumiMatrimonial