goodnews head

പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം; യുവാക്കളുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി

Posted on: 03 Nov 2009



കോഴിക്കോട്: നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെട്രോള്‍ പമ്പില്‍ തീപ്പിടിത്തമുണ്ടായത് ആശങ്കയുണര്‍ത്തി. സംഭവം കണ്ടുനിന്ന യുവാക്കള്‍ അവസരോചിതമായി ഇടപെട്ട് തീയണച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പാവമണി റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍-ഡീസല്‍ ബങ്കിലാണ് സംഭവം. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പ് മീറ്റര്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ നിന്നാണ് തീയുയര്‍ന്നത്. പരിഭ്രാന്തരായ ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിക്കാതെ പുറത്തേക്ക് ഓടിയപ്പോള്‍ റോഡിലുണ്ടായിരുന്ന ആറംഗ യുവാക്കളുടെ സംഘം ഓടിയെത്തി ബങ്കിലുണ്ടായിരുന്ന 'ഡ്രൈ പൗഡര്‍ എക്സ്റ്റിംഗ്വിഷര്‍' ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. ബങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി ഇറക്കിയിരുന്ന പൂഴിമണലും തീയണയ്ക്കാന്‍ ഉപയോഗിച്ചു. തീയുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അവസരോചിമായി ഇടപെട്ട് അണയ്ക്കാന്‍ സാധിച്ചത് വന്‍ ദുരന്തമാണ് ഒഴിവാക്കിയതെന്ന് സ്ഥലത്തെത്തിയ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.എം. ബെര്‍ണാഡ് പറഞ്ഞു.

(+01219712+)ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് യന്ത്രത്തിന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തിയിരുന്നു. പരിസരവാസികളായ പ്രദീപ് പണിക്കര്‍, ഡിങ്കി പാലാട്ട്, പ്രസൂണ്‍ പാലാട്ട് പറമ്പ്, ദീപക്, പ്രജിത്ത്, സലീഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

 

 




MathrubhumiMatrimonial