Crime News

കണ്ണന്‍ദേവന്‍ ഭൂമി കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമായെന്ന് സര്‍ക്കാര്‍

Posted on: 15 Sep 2015


കൊച്ചി: കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കന്പനി അനധികൃതമായാണ് ഇടുക്കി ജില്ലയില്‍ 50,000-ലധികം ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സര്‍വേയ്‌ക്കെതിരെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നയിച്ച അടിസ്ഥാന തര്‍ക്കം പരിഗണിച്ച ശേഷമേ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാവൂ എന്നും എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വിദേശ കമ്പനിയായ കണ്ണന്‍ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് ടാറ്റാ ഫിന്‍ലേക്ക് 1976-ല്‍ മൂന്നാറിലെ എസ്റ്റേറ്റും മറ്റും വില്പന നടത്തിയത് ഇന്ത്യയുടെ പരമാധികാരത്തിനും ഭരണഘടനയ്ക്കും എതിരാണെന്നാണ് സര്‍ക്കാറിനു വേണ്ടി റവന്യു അണ്ടര്‍ സെക്രട്ടറി ബോധിപ്പിക്കുന്നത്. വിദേശ കന്പനികളില്‍ നിന്ന് ടാറ്റാ ടീക്ക് എസ്റ്റേറ്റിന്റെ അവകാശം നല്‍കിയത് കന്പനി നിയമം പാലിച്ചല്ലെന്നും വാദമുണ്ട്. അവകാശ കൈമാറ്റത്തിന് ഫെറ പ്രകാരം റിസര്‍വ് ബാങ്കിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല.

അതിനാല്‍, 57,359.14 ഏക്കര്‍ ഭൂമി ഇളവനുവദിച്ച് കമ്പനിക്ക് തിരികെ നല്‍കിക്കൊണ്ട് 1974 മാര്‍ച്ച് 29-ന് ലാന്‍ഡ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാറിന് അംഗീകരിക്കാനാവില്ല. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയാണ് നിയമവിരുദ്ധമായി കമ്പനിക്ക് കൈമാറിയിട്ടുള്ളത്.

കമ്പനി അനധികൃതമായാണ് വസ്തു കൈവശം വെച്ചിട്ടുള്ളതെന്ന അടിസ്ഥാന പ്രശ്‌നം കണക്കിലെടുക്കാതെ ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കുന്നത് സര്‍ക്കാറിന്റെ താത്പര്യത്തിനെതിരാവുമെന്നാണ് വാദം. വസ്തുവിന്റെ അവകാശം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കെ സര്‍വേയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ബോധിപ്പിക്കുന്നു. സര്‍വേയ്‌ക്കെതിരായ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. അത് പിന്നീട് കോടതിയുടെ പരിഗണനയ്ക്കു വരും.

 

 




MathrubhumiMatrimonial