Crime News

യുവതിയെ സ്വന്തമാക്കാന്‍ മൂന്നുകുഞ്ഞുങ്ങളെ കാമുകന്‍ കൊന്നു

Posted on: 09 Sep 2015


ബെംഗളൂരു: ലിംഗരാജപുരം സിദ്ധാര്‍ഥ സ്‌കൂളില്‍നിന്ന് കാണാതായ സഹോദരങ്ങളായ മൂന്നുകുട്ടികളെ അഴുക്കുചാലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ബന്ധുവും അയല്‍വാസിയുമായ ഫയൂം ബെയ്ഗ് (24) ആണ് പിടിയിലായത്.
അലി അബ്ബാസ് ബെയ്ഗ് (8), റഹീം ബെയ്ഗ് (6), ഹുസ്‌ന ബെയ്ഗ് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫയൂംബെയ്ഗിന് കുട്ടികളുടെ അമ്മ നഗീന ബീഗവുമായി അടുപ്പമുണ്ടായിരുന്നു. ബീഗത്തിനെ സ്വന്തമാക്കാന്‍ കുട്ടികള്‍ തടസ്സമാകുന്നുവെന്ന് കണ്ടാണ് യുവാവ് കൊലനടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

റഹീം ബെയ്ഗിന്റെയും അബ്ബാസ് ബെയ്ഗിന്റെയും മൃതദേഹം എച്ച്.ബി.ആര്‍. ലേ ഔട്ടിലെ അഴുക്കുചാലില്‍നിന്ന് കണ്ടെടുത്തു.
പോലീസിനോടൊപ്പം ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ്

മൃതദേഹം കണ്ടെടുത്തത്. ഹുസ്‌ന ബെയ്ഗിനായി തിരച്ചില്‍ തുടരുകയാണ്.

ആഗസ്ത് 27 മുതലാണ് കുട്ടികളെ കാണാതായത്. വൈകിട്ട് സ്‌കൂള്‍ വിട്ടശേഷം ഇവര്‍ വീട്ടിലേക്ക് തിരികെയെത്തിയിരുന്നില്ല. തുടര്‍ന്ന് നഗീന ബീഗം ബാനസ്‌വാഡി പോലീസില്‍ പരാതിനല്‍കി.

തുണിക്കടയില്‍ ജോലിക്കാരിയായ നഗീനയും പെയിന്റിങ് തൊഴിലാളിയായ ഇലിയാസും ഒമ്പതുവര്‍ഷം മുമ്പ് വിവാഹിതരായിരുന്നു. ബന്ധുവും അയല്‍വാസിയുമായ ഫയൂം ബെയ്ഗുമായുള്ള അടുപ്പത്തില്‍ ഭാര്യയെ സംശയിച്ചിരുന്ന ഇലിയാസ് ആറുമാസംമുമ്പ് പിണങ്ങി ഹൈദരാബാദിലേക്ക് പോയി. ഇതിനുശേഷം ഫയൂം, നഗീനയുമായി കൂടുതല്‍ അടുപ്പത്തിലായി. എന്നാല്‍, മറ്റൊരാളുമായി നഗീനയ്ക്ക് സൗഹൃദമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ പ്രകോപിതനായിരുന്നതായി പറയുന്നു.

 

 




MathrubhumiMatrimonial