Crime News

സരിത കത്ത് മാറ്റിയെഴുതിയത് താന്‍ പറഞ്ഞിട്ടെന്ന് പ്രദീപ് കുമാറിന്റെ മൊഴി

Posted on: 03 Sep 2015


കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത കത്ത് മാറ്റിയെഴുതിയത് താന്‍ പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രദീപ് കുമാറിന്റെ മൊഴി. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്ത് അതേപടി കോടതിയില്‍ നല്‍കരുതെന്നാവശ്യപ്പെടാനാണ് സരിതയെ താന്‍ അവരുടെ അമ്മയ്‌ക്കൊപ്പം അട്ടക്കുളങ്ങര വനിതാ ജയിലില്‍ പോയി കണ്ടത്. സരിതയെഴുതിയ 40 പേജുള്ള കത്തില്‍ സര്‍ക്കാറിനെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങളുള്ളതിനാലാണ് അവ കോടതിയില്‍ സമര്‍പ്പിക്കരുതെന്നാവശ്യപ്പെടാന്‍ പോയതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനു മുന്നിലാണ് പ്രദീപ് കുമാര്‍ മൊഴി നല്‍കിയത്.

സരിത ആദ്യമെഴുതിയ കത്ത് തന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് അട്ടിമറിച്ചത്. ശരണ്യ മനോജ് എന്ന സി. മനോജ്കുമാര്‍ പറഞ്ഞിട്ടാണ് ഇക്കാര്യം സരിതയോട് ആവശ്യപ്പെട്ടത്. ജയിലിലെ സന്ദര്‍ശക മുറിയിലിരുന്ന് താനും അമ്മയും 15 മിനിട്ടുനേരം സരിതയുമായി സംസാരിച്ചു. കത്തിലെ വിവരങ്ങള്‍ കോടതിയില്‍ കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. അട്ടക്കുളങ്ങര ജയിലില്‍ പോയപ്പോള്‍ ജയിലധികൃതരോട് പറഞ്ഞത് താന്‍ സരിതയുടെ അമ്മയുടെ അടുത്ത ബന്ധുവാണെന്നാണ്. ആദര്‍ശ് എന്ന് പേര് പറഞ്ഞിട്ടില്ലെന്നും പ്രദീപ് പറഞ്ഞു. ആദര്‍ശ് എന്ന ബന്ധു സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയതായാണ് ജയില്‍ ഐ.ജി. ഗോപകുമാര്‍ നേരത്തെ പറഞ്ഞിരുന്നത്.

പത്തനംതിട്ട ജയിലില്‍ പോയി സരിതയെ കാണാന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ തന്നോടഭ്യര്‍ത്ഥിച്ച കാര്യം മാത്രമാണ് കെ.ബി. ഗണേഷ് കുമാറിനോട് പറഞ്ഞിട്ടുള്ളത്. മറ്റ് കാര്യങ്ങളൊന്നും അദ്ദേഹവുമായി പങ്കുവച്ചിട്ടില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ജൂലായ് 31 ന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നതിനിടെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം അവശനായ പ്രദീപ് കുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സരിതയുടെ മുന്‍ ഡ്രൈവര്‍ മധുവിനെയും കമ്മീഷന്‍ വിസ്തരിച്ചു. സരിതയെയും കൊണ്ട് കമ്പനി ആവശ്യത്തിനായി താന്‍ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്ന് മധു പറഞ്ഞു.

 

 




MathrubhumiMatrimonial