Crime News

പഴയിടം ദമ്പതികൊലക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍; സാക്ഷികള്‍ ഭീതിയില്‍

Posted on: 28 Aug 2015


പഴയിടം(കോട്ടയം): പഴയിടം ദമ്പതികൊലക്കേസിന് ഇന്ന് രണ്ടുവയസ് തികയുന്നു.ജാമ്യത്തിലിറങ്ങിയ കേസിലെ പ്രതി ഒരുമാസമായി ഒളിവില്‍.കേസിലെ സാക്ഷികളായ ദമ്പതിമാരുടെ രണ്ട് പെണ്‍മക്കള്‍ ഭീതിയില്‍.

ഏറെ കോളിളക്കംസൃഷ്ടിച്ച പഴയിടം കൊലക്കേസ് പ്രതിയായ മണിമല പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശിയാണ് മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയത്.അരുണ്‍ശശി മുങ്ങിയതറിഞ്ഞതോടെ കൊലക്കേസിലെ പ്രധാന സാക്ഷികളായ ദമ്പതിമാരുടെ പെണ്‍മക്കള്‍ ഭീതിയിലാണ്. ഇളയ മകളുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ഇവര്‍ കുട്ടികളുമായി ഒറ്റയ്ക്കാണ് താമസം.ഭീതിയിലായ ഇരുവരുംചേര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.കഴിഞ്ഞ 8 ന് രോഗബാധിതയായിരുന്ന അരുണ്‍ശശിയുടെ അമ്മ മരിച്ചപ്പോഴും 19 ന് അസ്ഥി നിമജ്ജനംചെയ്തപ്പോഴും അരുണ്‍ശശി എത്തിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.


2013 ആഗസ്ത് 28നാണ് മണിമലയ്ക്കുസമീപം പഴയിടത്ത് വൃദ്ധ ദമ്പതിമാരായ റിട്ട.പി.ഡബ്ല്യു.ഡി. സൂപ്രണ്ട് പഴയിടം തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍.ഭാസ്‌കരന്‍ നായര്‍ (75),ഭാര്യ റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവംനടന്ന് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ബന്ധുവായ അരുണ്‍ ശശിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

പഴയിടം ഷാപ്പിന് എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെനിലയില്‍ കോണിപ്പടിയോട് ചേര്‍ന്നാണ് വൃദ്ധ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്.തലയ്ക്കുപിറകില്‍ ചുറ്റികകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചതിനുശേഷം മുഖത്ത് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുണ്‍ശശി, വസ്ത്രം എടുക്കുന്നതിനായി തങ്കമ്മ മുകള്‍നിലയിലേക്ക് പോയ സമയത്ത് ടി.വി.കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. ശബ്ദം കേട്ടിറങ്ങി വന്ന തങ്കമ്മയെയും അക്രമി വകവരുത്തി.
സംഭവത്തിനുപിന്നില്‍ ഒന്നിലധികം ആളുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വാക്കത്തിയും കോടാലി ക്കൈയും സംഭവസ്ഥലത്ത് ഉപേക്ഷിച്ച പ്രതി കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക ഒളിപ്പിക്കുകയും ചെയ്തു.

എറണാകുളം റേഞ്ച് ഐ.ജി. പത്മകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രതിക്കായി അന്വേഷണം മുറുകുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അരുണ്‍ ശശി പോലീസിന്റെ പിടിയിലായതാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. പിടിയിലായ അരുണ്‍ കൊല്ലപ്പെട്ട വൃദ്ധദമ്പതിമാരുടെ അടുത്ത ബന്ധുവാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. വാഹന ഇടപാട് സംബന്ധിച്ച് ബാദ്ധ്യത തീര്‍ക്കുന്നതിനായാണ് അരുംകൊലയ്ക്ക് അരുണ്‍ മുതിര്‍ന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.വീട്ടിലേക്കുള്ള ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച അരുണ്‍ വീടിന്റെ രണ്ടാം നിലയില്‍നിന്ന് ഊരിമാറ്റിയ ബള്‍ബില്‍നിന്ന് മാത്രമാണ് പ്രതിയുടെ വിരലടയാളം കൃത്യമായി ലഭിച്ചത്.
അരുണിനെ പഴയിടത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും അനുബന്ധ വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, അരുണ്‍ശശിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കാത്തത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തടസ്സമാകുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒന്‍പതുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാല്‍ ദമ്പതികൊലക്കേസില്‍ അരുണ്‍ശശിക്ക് ജാമ്യം ലഭിച്ചിരുന്നു.അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തപക്ഷം കുറ്റാരോപിതനായ ആള്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്ത പോലീസിന്റെ നടപടി കടുത്ത വിമര്‍ശത്തിന് കാരണമായിരുന്നു.
കുറ്റപത്രത്തിന്റെ അഭാവത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കപ്പെട്ടത് കേസിന്റെ തുടര്‍നടപടികളില്‍ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതായി നിയമവിദഗ്ദ്ധര്‍ പറയുന്നു.

 

 




MathrubhumiMatrimonial