ചന്ദ്രനിലേക്ക് വീണ്ടും കൗതുകക്കണ്ണുകള്‍

Posted on: 25 Sep 2009


''പ്രൗഢിയുള്ള വിജനത''യെന്ന് 40 വര്‍ഷം മുന്‍പ് ചാന്ദ്രയാത്രികര്‍ വിശേഷിപ്പിച്ച ചന്ദ്രനെക്കുറിച്ച് വീണ്ടും പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്കുന്നതാണ് ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന കണ്ടെത്തല്‍. അപ്പോളോ യാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന പാറക്കഷ്ണങ്ങളില്‍ നടത്തിയ പഠനം ചന്ദ്രനില്‍ ജലാംശം നിലനിന്നിരുന്നു എന്ന പ്രതീക്ഷ നല്കിയിരുന്നു. പക്ഷേ, ചന്ദ്രനില്‍നിന്ന് പാറക്കഷ്ണങ്ങള്‍ കൊണ്ടുവന്ന ബോക്‌സുകളില്‍ ലീക്ക് ഉണ്ടാകുകയും അന്തരീക്ഷവായുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു എന്ന വിശ്വാസംമൂലം പാറക്കഷ്ണങ്ങളെക്കുറിച്ചുള്ള പഠനത്തെപ്പറ്റി ശാസ്ത്രലോകത്തിന് സംശയങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ചന്ദ്രയാനിലെ എം. 3 ഉപകരണപരീക്ഷണങ്ങള്‍ ചന്ദ്രനിലെ ജലാംശം കണ്ടെത്തിയതോടെ ചന്ദ്രനെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് നവോന്മേഷം ഉണ്ടാകുകയാണ്.ചന്ദ്രനിലെ ധ്രുവങ്ങളിലെ ഗര്‍ത്തങ്ങളുടെ അടിഭാഗത്തുള്ള ഇരുണ്ട ഭാഗത്ത് ഐസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കരുതിയിരുന്നെങ്കിലും മറ്റുപ്രദേശങ്ങള്‍ വരണ്ടതാണ് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്.ചന്ദ്രനിലെ ജലാംശത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഏറെ സംഭാവന നല്കിയിട്ടുള്ള ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരായ ജെ.എന്‍. ഗോസ്വാമിയും മയില്‍മണി അണ്ണാദുരൈയും ചന്ദ്രയാന്‍ കണ്ടെത്തലുകളെപ്പറ്റി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്.



Tags:    chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial