Crime News

തസ്‌നിയുടെ മരണം: പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍

Posted on: 23 Aug 2015


തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ കേസിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജീപ്പ് ഓടിച്ച ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ടുപേരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് നടക്കുന്നത്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില വിദ്യാര്‍ഥികള്‍ പോലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. എന്നാല്‍ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായവരുടെ പങ്ക് എന്താണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.
അപകടം നടന്നയുടന്‍ പലരും ജില്ലവിട്ട് പോയതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച രണ്ടാമത്തെ ജീപ്പ് പോലീസ് കണ്ടെടുത്തു. തൃപ്പാദപുരത്തെ ഫ്ലൂറ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് ഇത് കണ്ടെടുത്തത്. ഘോഷയാത്രയില്‍ ഉപയോഗിച്ച ലോറിക്കായി അന്വേഷണം തുടരുന്നു.

സംഭവം യഥാസമയം പോലീസിനെ അറിയിക്കാത്ത കോളേജ് പ്രിന്‍സിപ്പലിനെതിരെയും പോലീസ് അന്വേഷിക്കുന്നുണ്ട്. വൈകീട്ട് നാലുമണിയോടെ നടന്ന സംഭവം രാത്രി എട്ടരയോടെയാണ് പോലീസിനെ അറിയിച്ചത്. ഈ വീഴ്ച വരുത്താന്‍ ഇടയായ സാഹചര്യം എന്താണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ശനിയാഴ്ച പോലീസ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു.

മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം വധശ്രമത്തിന് എടുത്ത കേസ് പിന്നീട് നരഹത്യ കേസായി മാറ്റുകയായിരുന്നു.

 

 




MathrubhumiMatrimonial