Crime News

കാമ്പസുകളിലെ അക്രമം: വി.സി.മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം വിളിച്ചു

Posted on: 23 Aug 2015


തിരുവനന്തപുരം: കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് ഉന്നതതല യോഗം വിളിക്കുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.അബ്ദുറബ്ബ്, സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വി.സി.മാര്‍, പ്രൊഫഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, ഡി.ജി.പി. തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് ദര്‍ബാര്‍ ഹാളില്‍ വൈകീട്ട് നാലിനാണ് യോഗം ചേരുക.

കാമ്പസുകളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയ്ക്ക് യോഗം രൂപം നല്‍കും. നിലവില്‍ കാമ്പസുകളില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട്. അവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ പോലും പ്രിന്‍സിപ്പലിന്റെ അനുവാദമില്ലാതെ പോലീസിന് കാമ്പസില്‍ പ്രവേശിക്കാന്‍ മാര്‍ഗമില്ല. ഇക്കാര്യങ്ങളില്‍ കൂടുതല്‍ സജീവമായ ഇടപെടലിനുള്ള വഴികള്‍ ആലോചനയില്‍ വരും.

ഹോസ്റ്റലുകളില്‍ മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. ലഹരിമരുന്നും മറ്റും എത്തിക്കുന്ന സംഘങ്ങളെ പിടിക്കാന്‍ സംവിധാനമൊരുക്കും. വിദ്യാര്‍ഥികളല്ലാത്തവര്‍ കോളേജ് ഹോസ്റ്റലുകളില്‍ സ്ഥിരമായി താമസിക്കുന്നുണ്ട്. ഇതും തടയും.
കുട്ടികളുടെ വാഹനങ്ങള്‍ കാമ്പസിനുള്ളില്‍ ചീറിപ്പായുന്നത് നിയന്ത്രിക്കും. ഇതിനായി കാമ്പസിന്റെ വാതില്‍ ഭാഗത്തുതന്നെ പാര്‍ക്കിങ് സംവിധാനം ഒരുക്കും. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് ഒരു വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായ സാഹചര്യം കണക്കിലെടുത്താണ് കാമ്പസുകളില്‍ വ്യാപകമായ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

 




MathrubhumiMatrimonial