Crime News

നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടല്‍: നിയമംവന്ന് മാസങ്ങളായിട്ടും ചട്ടങ്ങളായില്ല

Posted on: 13 Aug 2015


എടപ്പാള്‍: നിക്ഷേപത്തട്ടിപ്പ് കേസുകളിലെ ഇരകള്‍ക്ക് പ്രതികളുടെ സ്വത്തില്‍നിന്ന് നഷ്ടപരിഹാരംനല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമംവന്ന് മാസങ്ങളായിട്ടും ചട്ടങ്ങളാകാത്തത് തിരിച്ചടിയാകുന്നു.

2400 കോടിയുടെ തട്ടിപ്പു നടന്ന കോലൊളമ്പ് നിക്ഷേപത്തട്ടിപ്പു കേസടക്കം കേരളത്തിലെ നിരവധികേസുകളിലെ പ്രതികള്‍ക്ക് ചട്ടംവരാത്തത് രക്ഷയായി. എന്നാല്‍ കോടികള്‍ നഷ്ടപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ഇരകള്‍ക്ക് ഇത് തിരിച്ചടിയാകുകയാണ്. ചട്ടം നിലവില്‍വരാത്തതിനാല്‍ കോലൊളമ്പ് കേസില്‍ കണ്ടുകെട്ടിയ സ്വത്ത് പിടിച്ചെടുക്കുന്നത് പ്രാവര്‍ത്തികമായിട്ടില്ല.

ആകര്‍ഷകമായ ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപങ്ങള്‍സ്വീകരിച്ച ശേഷം ലാഭവും മുതലും നല്‍കാതെ വഞ്ചിക്കുന്ന കേസുകളിലെ പ്രതികള്‍ ആ പണമുപയോഗിച്ച് കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയാലും ഇരകള്‍ക്ക് പണം തിരിച്ചുകിട്ടാത്ത അവസ്ഥയായിരുന്നു. അത്തരം സ്വത്തുക്കള്‍ കണ്ടുകെട്ടാനോ അവ വിറ്റ് ഇരകള്‍ക്ക് നഷ്ടപരിഹാരംനല്‍കാനോ നിയമമില്ലാത്തതിനാല്‍ പലപ്പോഴും കുറെ കാലം കഴിയുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്.

എന്നാല്‍ ഇതിനു പരിഹാരംകാണാനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ കാലങ്ങളായി അതു പാലിക്കപ്പെട്ടിരുന്നില്ല. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം നിയമം പ്രാബല്യത്തിലായത് ചൂണ്ടിക്കാട്ടി കോലൊളമ്പ് കേസില്‍ 100 കോടിയോളം രൂപ നഷ്ടപ്പെട്ട അബ്ദുള്‍റസാഖ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നിവേദനംനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് കേരളത്തിലും ഇത്തരത്തിലുള്ള നിയമം പാസാക്കിയെങ്കിലും ഇതുവരെ ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപവത്കരിച്ചില്ല.

നിയമംവന്നതിന്റെ അടിസ്ഥാനത്തില്‍ കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികള്‍ നിക്ഷേപത്തുക ഉപയോഗിച്ച് ഗുരുവായൂരില്‍വാങ്ങിയ 20 കോടിയോളം വിലവരുന്ന സ്വത്ത് കണ്ടുകെട്ടിയെങ്കിലും ചട്ടങ്ങളായില്ലെന്നപേരില്‍ തുടര്‍നടപടിയെടുക്കാനായില്ല. ഈ അവസരംമുതലാക്കി പ്രതികള്‍ ഇതിനകംതന്നെ തങ്ങളുടെയും ബിനാമികളുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കളില്‍ ഭൂരിഭാഗവും വിറ്റുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ എത്രയുംപെട്ടെന്ന് ഇതിനുള്ള ചട്ടങ്ങള്‍ രുപവത്കരിക്കണമെന്നാവശ്യപ്പെട്ട് റസാഖ് വീണ്ടും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെല്ലാം നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഒന്നുമായിട്ടില്ല. മാത്രമല്ല നിയമത്തില്‍ കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളില്‍ നടന്ന തട്ടിപ്പുകള്‍ എന്ന് സൂചിപ്പിച്ചത് മാറ്റണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 




MathrubhumiMatrimonial