Crime News

അവര്‍ ആക്രമിച്ചത് എല്ലാം ചോദിച്ചറിഞ്ഞശേഷം

Posted on: 12 Aug 2015


കോട്ടയം: തീവണ്ടിയില്‍ ദമ്പതിമാരെ ആക്രമിച്ചത് വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കോച്ചില്‍ കോട്ടയത്തുനിന്ന് കയറിയത് അഞ്ചുപേരാണെന്ന് ആക്രമണത്തിനിരയായ മുഹമ്മദ് നാസിര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റേഷനില്‍ ഇറങ്ങിയ ഒരാള്‍ കോച്ചിന്റെ പ്രത്യേകതയെക്കുറിച്ച് ഇവരോട് പറഞ്ഞു. ടിക്കറ്റ് പരിശോധകന്‍ വന്നാല്‍ 1000 രൂപ പിഴയും അടയ്‌ക്കേണ്ടിവരുമെന്നും അറിഞ്ഞതോടെ മൂന്നുപേര്‍ ഇറങ്ങി.

എന്നാല്‍ രണ്ടുപേര്‍ മുഹമ്മദ് നാസിറിന്റെ അടുത്തിരുന്നു. മകന്‍ മുഹമ്മദ് നാഫീന്‍ അടുത്തുണ്ടായിരുന്നു. ഭാര്യ ഹയറുന്നീസ എതിര്‍വശത്താണ് ഇരുന്നത്. തീവണ്ടി ഓടിത്തുടങ്ങിയപ്പോള്‍ അടുത്തിരുന്നവര്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് ഈ കോച്ചില്‍ കയറി, ആരാണ് രോഗി, എന്താണ് അസുഖം എന്നിങ്ങനെ അന്വേഷണം തുടര്‍ന്നു.

മുഹമ്മദ് നാസിര്‍ കൃത്യമായി മറുപടി നല്‍കി. ഇരുകണ്ണുകള്‍ക്കും കൂടി ആറ് ശസ്ത്രക്രിയ കഴിഞ്ഞു, വൃക്ക തകരാറിലാണ്, ഹൃദയസംബന്ധമായ രോഗമുണ്ട്, പ്രമേഹവും രക്തസമ്മര്‍ദവും... ഇങ്ങനെ എല്ലാം പറഞ്ഞു.

ഏറ്റുമാനൂര്‍ കഴിഞ്ഞതോടെ സഹയാത്രികരുടെ സ്വഭാവം മാറി. ഇതിനിടയില്‍ ഒരാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുനിന്ന് മുണ്ട് ഉയര്‍ത്തി മടക്കിക്കുത്തി. പ്രകോപിതയായ ഹയറുന്നീസ അയാളോട് ദേഷ്യപ്പെട്ടു. മര്യാദയായി പെരുമാറണമെന്ന് ആവശ്യപ്പെട്ടു.

അതോടെ അവര്‍ ഹയറുന്നീസയെ മര്‍ദിക്കാന്‍ തുടങ്ങി. മുഷ്ടി ചുരുട്ടി ഭാര്യയെ ഇടിക്കുന്നതു കണ്ട മുഹമ്മദ് നാസിര്‍ എതിര്‍ത്തു. അതോടെ ആക്രമണം അയാളുടെ നേരെയായി.

അപായച്ചങ്ങല വലിക്കാനുള്ള ഇരുവരുടെയും ശ്രമം അക്രമികള്‍ തടഞ്ഞു. തറയിലിട്ടു ചവിട്ടി. ഇടയ്ക്ക് എങ്ങനെയോ ചങ്ങല വലിച്ചു, തീവണ്ടി നിന്നു. ഇതോടെ പണവും സ്വര്‍ണവും ഫോണുകളും കൈക്കലാക്കി അവര്‍ ഇറങ്ങിയോടി. റെയില്‍വേ ഉദ്യോഗസ്ഥര്‍ നോക്കിയെങ്കിലും ആരെയും കണ്ടില്ല. വണ്ടിയെടുക്കാന്‍ തുടങ്ങിയപ്പോഴാണ് കുട്ടിയെ ജീവനക്കാര്‍ കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്നു കിടക്കുന്ന ദമ്പതിമാരെ കാണുന്നത്.

ഹയറുന്നീസയുടെ മുഖത്താണ് കൂടുതല്‍ പരിക്ക്. കമ്മലുകള്‍ പറിച്ചെടുത്തതിനാല്‍ ചെവികള്‍ മുറിഞ്ഞു.
മുഹമ്മദ് നാസിറിന്റെ ഇടതു കണ്ണിലെയും ഇടുപ്പിലെയും എല്ലുകള്‍ ഒടിഞ്ഞു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മുട്ടുചിറയിലെ ആസ്പത്രിയിലും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആസ്പത്രിയിലും ഇരുവരെയും എത്തിച്ചു.

ഹയറുന്നീസയെ ബുധനാഴ്ച വാര്‍ഡിലേക്ക് മാറ്റി. കവിളുകള്‍ നീര് വന്ന് വീര്‍ത്തു. സഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനോ നടക്കാനോ കഴിയുന്നില്ല. മൊഴിയെടുക്കാനെത്തിയ റെയില്‍വേ പോലീസ് മടങ്ങി. അക്രമം കണ്ട് പേടിച്ച മുഹമ്മദ് നാഫീനെ നാട്ടിലയച്ചു. സാക്ഷിയായതിനാല്‍ കുട്ടിയുടെ മൊഴിയെടുക്കണം. വ്യാഴാഴ്ച പോലീസ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്‍പതിനായിരം രൂപ ചികിത്സാസഹായം അനുവദിച്ചു. കൂടാതെ തുടര്‍ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോസ് കെ.മാണി എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ. എന്നിവരും വിവരം ആരായുന്നുണ്ട്.
വര്‍ക്കല കല്ലമ്പലം സ്വദേശികളായ ഇവര്‍ തലയോലപ്പറമ്പിലെ ബന്ധുക്കളെ കാണാന്‍ വരാറുള്ളത് കേരള എക്‌സ്പ്രസ്സിലാണ്. അതുപോലൊരു യാത്രയായിരുന്നു ശനിയാഴ്ചയും.

 

 




MathrubhumiMatrimonial