Crime News

ഐ.ജി. കോപ്പിയടിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്

Posted on: 12 Aug 2015


കോട്ടയം: എല്‍.എല്‍.എം. പരീക്ഷയ്ക്ക്, ഐ.ജി. ടി.ജെ.ജോസ് കോപ്പിയടിച്ചെന്ന് എം.ജി.സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കും. വിശദീകരണം നല്‍കാന്‍ ഐ.ജി.ക്ക് ഒരവസരംകൂടി നല്‍കും. ഇതിന്, ഏഴു ദിവസത്തിനകം മറുപടി ലഭിക്കണം. തുടര്‍ന്ന് റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് മുമ്പാകെ വെച്ച്, എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കും.
തൃശ്ശൂര്‍ റേഞ്ച് ഐ.ജി.യായിരുന്ന ടി.ജെ.ജോസ്, മെയ് നാലിനാണ് എല്‍.എല്‍.എം. പരീക്ഷയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ പേപ്പറിന് കോപ്പിയടിച്ചത്. നിലവില്‍ എല്‍.എല്‍.എം. നേടിയിട്ടുള്ള ജോസ്, അഡീഷണല്‍ പേപ്പറായിട്ടാണ് കോണ്‍സ്റ്റിറ്റിയൂണല്‍ ലോ കൂടി എഴുതിയത്.
കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലായിരുന്നു പരീക്ഷ. കോപ്പിയടി കണ്ട ഇന്‍വിജിലേറ്റര്‍, തുണ്ടുപേപ്പര്‍ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ ഐ.ജി. ഇറങ്ങിപ്പോയി. അതിനാല്‍ തെളിവ് കിട്ടിയിരുന്നില്ല.
മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആറു ജീവനക്കാര്‍, കൂടെ പരീക്ഷയെഴുതിയ ജുഡീഷ്യല്‍ ഓഫീസര്‍മാരുള്‍പ്പെടെയുള്ള 16 പരീക്ഷാര്‍ത്ഥികള്‍, ആദ്യം പ്രാഥമികാന്വേഷണം നടത്തിയ ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരുടെയും ഐ.ജി.യുടെയും മൊഴിയാണെടുത്തത്.
അന്വേഷണം വഴിതിരിച്ചുവിടാന്‍ പലഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായെന്ന് ഉപസമിതിയിലെ ഒരംഗം 'മാതൃഭൂമി'യോട് പറഞ്ഞു. അതെല്ലാം അതിജീവിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്‍വിജിലേറ്റര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരും ഐ.ജി. കോപ്പിയടിച്ചെന്ന് മൊഴി നല്‍കി. കൂടെ പരീക്ഷയെഴുതിയവരിലേറെയും സംഭവസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെട്ടെന്നും പറഞ്ഞു.
സര്‍വകലാശാലാ പരീക്ഷാ മാന്വല്‍ അനുസരിച്ച് രണ്ടു കുറ്റങ്ങള്‍ ഐ.ജി. ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോപ്പിയടിക്കുകയെന്ന ഉദ്ദേശ്യത്തോടെ തുണ്ടുപേപ്പര്‍ കൊണ്ടുവന്നു. ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടിട്ടും ഇത് കൈമാറിയില്ല.
ഇതുസംബന്ധിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് ഉപസമിതി വിലയിരുത്തി. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ഐ.ജി.യുടെ ആരോപണം വിശ്വസിക്കാന്‍ തെളിവുകളില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
സി.എച്ച്.അബ്ദുള്‍ ലത്തീഫ് കണ്‍വീനറായ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡോ. എന്‍.ജയകുമാര്‍, ഡോ. സി.വി.തോമസ്, ഡോ. കെ.വി.നാരായണക്കുറുപ്പ്, ഡോ. വിജയകുമാര്‍ എന്നിവരും അംഗങ്ങളായിരുന്നു.
കോപ്പിയടിക്കാന്‍ സാധനങ്ങള്‍ കൊണ്ടുവന്നതിന്, അടുത്ത മൂന്നു ചാന്‍സുകളിലെ പരീക്ഷ വിലക്കാം. കോപ്പിയടിക്കാന്‍ കൊണ്ടുവന്നവ ഇന്‍വിജിലേറ്റര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചതിന്, അടുത്ത ആറു തവണ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടാം.
സര്‍വകലാശാലാ റിപ്പോര്‍ട്ടായതോടെ, ഐ.ജി.ക്കെതിരെ വകുപ്പുതല നടപടിക്കും സമ്മര്‍ദ്ദമേറുകയാണ്. ഐ.ജി. കുറ്റക്കാരനല്ലെന്നായിരുന്നു വകുപ്പുതലത്തില്‍ സംഭവം അന്വേഷിച്ച എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടാകാം തുടര്‍നടപടിയെന്നും അന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ സര്‍വകലാശാലാ റിപ്പോര്‍ട്ട് ഐ.ജി.ക്ക് എതിരായ സ്ഥിതിക്ക് നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പും നിര്‍ബന്ധിതരാകും.

 

 




MathrubhumiMatrimonial