Crime News

മനോജ് വധം: സി.പി.എം. ഏരിയാസെക്രട്ടറിയുടെ ജാമ്യ കാലാവധി നീട്ടി

Posted on: 07 Aug 2015


തലശ്ശേരി: ആര്‍.എസ്.എസ്.നേതാവ് എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന്റെ ഇടക്കാല ജാമ്യം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി.

ജാമ്യം തുടരാന്‍ തലശ്ശേരി ജില്ലാസെഷന്‍സ് ജഡ്ജി ആര്‍.നാരായണപിഷാരടി മുമ്പാകെ മധുസൂദനന്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ സി.ബി.ഐയും പ്രതിഭാഗവും വ്യാഴാഴ്ച വാദം നടത്തി. വിധിപറയാനായി 11-ലേക്ക് മാറ്റി.

മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജൂലായ് 28-ന് കോടതിയില്‍ ഹാജരായ മധുസൂദനന് തലശ്ശേരി ജില്ലാസെഷന്‍സ് കോടതി ആഗസ്ത് ആറുവരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

മധുസൂദനനെ ഒരു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന നിലപാടാണ് കോടതിയില്‍ സി.ബി.ഐ. സ്വീകരിച്ചത്.
അന്വേഷണം മുന്നോട്ടുകൊണ്ടു പോകാന്‍ കസ്റ്റഡി ആവശ്യമാണെന്ന് സി.ബി.ഐ. പ്രോസിക്യൂട്ടര്‍ അഡ്വ.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
മധുസൂദനന്‍റെത് ജാമ്യംകിട്ടാവുന്ന കുറ്റമാണെന്ന് അഭിപ്രായപ്പെട്ട് മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ.കെ.വിശ്വന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രധാനപ്രതി വിക്രമന് ചികിത്സ നല്കാന്‍ പതിനൊന്നാം പ്രതി കൃഷ്ണനെ സഹായിച്ചുവെന്നതാണ് മധുസൂദനനെതിരെയുള്ള കുറ്റം.
കേസില്‍ ഇരുപതാം പ്രതിയാണ് മധുസൂദനന്‍. കേസില്‍ 21 മുതല്‍ 24 വരെ പ്രതികളായ റിജേഷ് എന്ന റിജു, മഹേഷ്, സുനില്‍കുമാര്‍, വി.പി.സജിലേഷ് എന്നവരുടെ റിമാന്‍ഡ് കലാവധി സപ്തംബര്‍ രണ്ട് വരെ നീട്ടി.

 

 




MathrubhumiMatrimonial