Crime News

നിഷാമിനു സത്കാരം: അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: 06 Aug 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി മുഹമ്മദ് നിഷാമിന് ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു.
കണ്ണൂര്‍ എ.ആര്‍.ക്യാമ്പിലെ എസ്‌ഐ കെ.പി. പ്രദീപ്, സി.പി.ഒ.മാരായ പ്രവീഷ്, സുധീഷ്, ജിജോ ജോര്‍ജ്ജ്, ഡ്രൈവര്‍ ധനഞ്ജയന്‍ എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് കാഞ്ഞാണി റോഡിലെ വന്‍കിട ഹോട്ടലില്‍ നിഷാമും സുഹൃത്തുക്കളും പോലീസ് അകമ്പടിയില്‍ എത്തിയത്. രണ്ടു മണിക്കുശേഷമാണ് അവര്‍ തിരിച്ചുപോയത്.

ഇതുസംബന്ധിച്ച് ചന്ദ്രബോസ് വധക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു ഡി.ജി.പി.ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ്‍ പേരാമംഗലം സി.ഐ. ബിജുകുമാറിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഹോട്ടലില്‍ ഇവര്‍ എത്തിയത് സി.സി.ടി.വി. കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് കാമറകള്‍ ഓഫ് ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെട്ടതായും ജീവനക്കാര്‍ മൊഴിനല്‍കി. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് നിഷാമിനെ കണ്ണൂരില്‍നിന്നും തൃശ്ശൂരില്‍ കൊണ്ടുവന്നത്. എന്നാല്‍ കേസ് ഉച്ചയ്ക്കു ശേഷമാണ് പരിഗണിച്ചത്. ഈ ഒഴിവുസമയത്താണ് പോലീസും നിഷാമിന്റെ സുഹൃത്തുക്കളും വക്കീലും ഹോട്ടലില്‍ കയറിയത്.

 

 




MathrubhumiMatrimonial