Crime News

മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി

Posted on: 29 Jul 2015


ക്വട്ടേഷന്‍ സംഘം മയക്കുമരുന്നുമായി പിടിയിലായ സംഭവം

ആലുവ:
ക്വട്ടേഷനും മോഷണവും മയക്കുമരുന്ന് കച്ചവടവുമായി നടന്ന സംഘത്തെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി.
സംഘത്തലവനായ ചേര്‍ത്തല അരൂക്കുറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം വാത്തുരുത്തി സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ വിനു ആന്റണി (30) യാണ് ജില്ലാ സ്‌പെഷല്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പുക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടുപേരും ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുണ്ടന്നൂരില്‍ നിന്ന് രണ്ടു പേരും പിടിയിലായത്.
കൊച്ചി വാത്തുരുത്തി നികത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ സനു (25), പള്ളുരുത്തി തുണ്ടപറമ്പില്‍ ഷാജഹാന്‍ എന്നു വിളിക്കുന്ന സുബാഷ് (30) എന്നിവരാണ് പുക്കാട്ടുപടിയില്‍ നിന്ന് പിടിയിലായത്. കോന്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ മനു ജോയ് (27), നെട്ടൂര്‍ നോര്‍ത്ത് കൊച്ചുചാലില്‍ ഹരിപ്രസാദ് (25) എന്നിവരെയാണ് കുണ്ടന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തേവര സ്വദേശിയായ അഖിലിനെ തട്ടിക്കൊണ്ടുവന്ന് കെട്ടിയിട്ട് മര്‍ദിച്ചിരുന്നു. വിവരങ്ങള്‍ പുറത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ അഖിലിനെ മര്‍ദിച്ചത്. അഖില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
പുക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ക്വട്ടേഷന്‍ സംഘം മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ശേഖരിക്കുകയും കൊച്ചിയില്‍ കച്ചവടം നടത്തി വരികയുമായിരുന്നു. പുക്കാട്ടുപടിയില്‍ നിന്ന് 104 നൈട്രാസെപാം ഗുളികകള്‍, കാല്‍ കിലോ കഞ്ചാവ്, വടിവാള്‍, കഠാര, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പ്രിന്ററുകള്‍, മാരകായുധങ്ങള്‍ എന്നിവ കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും ഓട്ടോറിക്ഷയും പിടിച്ചെടുത്തിരുന്നു. സെബാസ്റ്റ്യന്‍ സനുവിന്റെ ജേഷ്ഠ്യന്‍ ആന്റണി എന്നു വിളിക്കുന്ന വിനു ഈ സമയം പോണ്ടിച്ചേരിയില്‍ മയക്കുമരുന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയതായിരുന്നു. വിവരമറിഞ്ഞ വിനു ആന്റണി മുങ്ങി നടക്കുകയായിരുന്നു. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.

 

 




MathrubhumiMatrimonial