Crime News

ആനവേട്ട: സമഗ്ര അന്വേഷണം; ഉന്നതതലത്തില്‍ അഭിപ്രായ വ്യത്യാസം

Posted on: 18 Jul 2015

എ.കെ. ജയപ്രകാശ്‌



കോതമംഗലം: ആനവേട്ട കേസിലെ മുഖ്യപ്രതികള്‍ക്കായി പ്രത്യേക സംഘം രണ്ടായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. വനം വകുപ്പ് മേധാവികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ അന്വേഷണത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ സമഗ്ര അന്വേഷണത്തിനും വേണ്ടിവന്നാല്‍ സി.ബി.ഐ.ക്ക് കൈമാറാനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. ആനകളെ വെടിവച്ചുകൊന്ന മുഖ്യപ്രതികള്‍ ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്ന് സംഘത്തിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ വില്യം സില്‍വ, സഹോദരന്‍ പ്രീസ്റ്റണ്‍ സില്‍വ എന്നിവരെ ചോദ്യംചെയ്തതില്‍ നിന്ന് ആനവേട്ടയുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരം അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ഒരു പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിച്ച തിരുവനന്തപുരത്തുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി വനംവകുപ്പ് മുഖം രക്ഷിച്ചതായും അറിയുന്നു. ആനക്കൊമ്പ് വില്‍പ്പനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. നേതാവ് അജിത്ശങ്കറിനു വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയാണ് റാന്നിയിലെ അപ്രധാന സ്ഥലത്തേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി റെയ്ഞ്ചറേയും രണ്ട് ഫോറസ്റ്റര്‍മാരേയുമാണ് സ്ഥലം മാറ്റിയത്. അജിത്ശങ്കറിനെ പിടികൂടിയ വേളയില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ പ്രതിക്ക് വിളിക്കാന്‍ കൊടുത്തതിന്റെ പേരിലാണ് സ്ഥലം മാറ്റ നടപടി. പ്രതി ഫോണിലൂടെ അറസ്റ്റ് വിവരം വീട്ടിലും മറ്റ് പലരേയും അറിയിച്ചത് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആനക്കൊമ്പ് ശില്പവുമായി ബന്ധപ്പെട്ട് പ്രതികളുടെ രാജ്യാന്തര ബന്ധം കണക്കിലെടുത്ത് കേസ് സി.ബി.ഐ.ക്ക് കൈമാറാനും ആലോചനയുണ്ടെന്ന് അറിയുന്നു. ആനക്കൊമ്പ് കരകൗശല വിപണി തിരുവനന്തപുരത്ത് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഇത്രയും വര്‍ഷം ആനക്കൊമ്പ് ഇവിടെ എത്തിച്ച് ഉത്പന്നമാക്കി വിറ്റതിന്റെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമ്പോള്‍ പല ഉന്നതരും കുടുങ്ങും. അതുകൊണ്ട് കേവലം തുണ്ടം റെയ്ഞ്ചിലെ കരിമ്പാനി, മരപ്പാലം സ്റ്റേഷന്‍ പരിധിയില്‍ കിട്ടിയ ആറ് ആനകളുടെ കൊമ്പ് വച്ച് തല്‍ക്കാലം കേസ് ഒതുക്കാനാണ് ഉന്നതതലത്തില്‍ ചിലരുടെ തീരുമാനം. ഇതിനെ എതിര്‍ക്കുന്നവരും വകുപ്പിലുണ്ട്. ആനവേട്ട കേസ് പുറത്തുവന്നത് മുതല്‍ വനംവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഉന്നതരും താഴേത്തട്ടിലുള്ളവരും തമ്മില്‍ ഒത്തൊരുമിച്ചുള്ള അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിവച്ച് നോക്കുമ്പോള്‍ കേസ് കോടതിയില്‍ ചെല്ലുമ്പോള്‍ പ്രതികള്‍ എല്ലാം രക്ഷപ്പെടുമെന്നാണ് നിയമ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വിജിലന്‍സ് അന്വേഷണം മാത്രമേ പേരിന് നടക്കുന്നുള്ളൂ. അതിന് തുരങ്കംവയ്ക്കുന്ന തരത്തിലാണ് മറ്റ് വിഭാഗങ്ങളിലെ ഉന്നതരുടെ ചില നിലപാടുകള്‍. വൈല്‍ഡ് ലൈഫ്, വിജിലന്‍സ്, ഇന്റലിജന്‍സ്, ടെറിട്ടോറിയം തുടങ്ങിയ വിഭാഗങ്ങളാണ് വനംവകുപ്പിനുള്ളത്. ഇതിന്റെ നാല് മേധാവികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ വീഴ്ചയാണ് അന്വേഷണം കാര്യക്ഷമമാകാത്തത്. ആനവേട്ടയും ആനക്കൊമ്പ് വിപണിയും എല്ലാം സമീപത്ത് നടന്നിട്ടും ഞാനൊന്നും മറിഞ്ഞില്ലേയെന്ന നിലപാടാണ് പ്രശ്‌നം ഇത്രയും കുഴഞ്ഞുമറിഞ്ഞതിന് കാരണം. ഇത്രയും ഗൗരവമേറിയ കേസ് വനം വകുപ്പിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഉന്നതരിലെ ചിലരുടെ അഭിപ്രായ ചേര്‍ച്ചക്കുറവും പരസ്പരം പഴിചാരലുമാണ് പല ഉദ്യോഗസ്ഥരുടേയും മനോവീര്യം കെടുത്താന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഇത്രയും പ്രമാദമായ കേസായിട്ടും അന്വേഷണത്തെക്കുറിച്ച് വകുപ്പ് മന്ത്രിയും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപണമുണ്ട്.

 

 




MathrubhumiMatrimonial