Crime News

വെറ്റിലച്ചോല ആദിവാസികോളനിയില്‍ മാവോവാദികളെത്തി; അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

Posted on: 18 Jul 2015


മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ഇരുമ്പകച്ചോല വെറ്റിലച്ചോല ആദിവാസികോളനിയില്‍ മാവോവാദി സാന്നിധ്യം. സംഘത്തിലുള്‍പ്പെട്ട അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.യന്ത്രത്തോക്ക്, നാടന്‍തോക്ക് എന്നിവയെല്ലാമായാണ് മാവോവാദികള്‍ കഴിഞ്ഞദിവസം വെറ്റിലച്ചോല കോളനിയിലെത്തിയതെന്ന് പറയപ്പെടുന്നു.

കോളനിയിലെ ഒഴിഞ്ഞവീടുകളില്‍ മൂന്നുദിവസം താമസിച്ച ഇവര്‍ സര്‍ക്കാര്‍വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കയും കോളനിവാസികളെ മാവോവാദിയാകാന്‍ നിര്‍ബന്ധിക്കയും ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം.
ഇതേത്തുടര്‍ന്നാണ് സംഘാംഗങ്ങളായ മിത്രാഗൗഡ, കന്യാകുമാരി, മഹാലിംഗം, വയനാട് സോമന്‍, കാളിദാസന്‍ എന്നിവരടങ്ങുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

മാവോവാദികളുടെ സാന്നിധ്യത്തെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ഈ മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍, ആരെയും കണ്ടെത്താനായില്ല. ഏതാനും മാസങ്ങള്‍ക്കുമുമ്പ് പൂഞ്ചോല പാമ്പന്‍തോട് ആദിവാസികോളനിയിലും ഇത്തരത്തില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടായിരുന്നു.

പച്ച യൂണിഫോംധരിച്ച് ആയുധങ്ങളുമായി വനിതകളടക്കം എട്ടുപേര്‍ അരിയുംമറ്റും ശേഖരിച്ചുകൊണ്ടുപോവുകയും സര്‍ക്കാരിനെതിരെ ലഘുലേഖകള്‍ വിതരണംചെയ്യുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചും പോലീസ് ഒരു കേസെടുക്കയുണ്ടായി.

ഇതിനുപിന്നാലെ ഇരുമ്പകച്ചോലയിലും മാവോവാദികളെത്തിയിരുന്നു. ഇരുമ്പകച്ചോലയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിലും സമീപപ്രദേശത്തെ കടകളിലുംവരെ സര്‍ക്കാര്‍വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചിരുന്നു. പിന്നീട് പോലിസെത്തിയാണ് ഇവയെല്ലാം നീക്കംചെയ്തത്.

 

 




MathrubhumiMatrimonial