Crime News

യുവതിയെ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

Posted on: 17 Jul 2015


കരുളായി: ഭര്‍തൃമതിയെ അടച്ച കിടപ്പുമുറിയില്‍ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. പിലാക്കോട്ടുപാടം വാളാംപറമ്പന്‍ ഹുസൈന്‍-റുഖിയ ദമ്പതിമാരുടെ മകള്‍ ഫസീല(27)യെയാണ് വ്യാഴാഴ്ച ഒമ്പതരയോടെ പുറത്തുനിന്നു അടച്ചുപൂട്ടിയ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെമുതല്‍ ഫസീലയുടെ സഹോദരനെ കാണാതായിട്ടുണ്ട്.

രാവിലെ ഫസീലയുടെ പിതാവ് പുല്ലരിയുന്നതിനും മാതാവ് പാല്‍കൊടുക്കാനും പോയ സമയത്താണ് കൃത്യം നടന്നതെന്നു കരുതുന്നു. തിരിച്ചെത്തിയ രക്ഷിതാക്കള്‍ മകളെ വീട്ടില്‍ കണ്ടില്ല. വാതില്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തിരച്ചില്‍ നടത്തിയശേഷം കോണി ഉപയോഗിച്ച് കിടപ്പുമുറിയിലേക്കു നോക്കിയപ്പോഴാണ് ചോരവാര്‍ന്ന് തറയില്‍കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് പൂക്കോട്ടുംപാടം പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. ദയാശീലന്റെ നേതൃത്വത്തില്‍ പോലീസെത്തിയെങ്കിലും മുറി തുറന്നില്ല. കോണിയിലൂടെകയറി മുകളില്‍നിന്നുനോക്കി പോലീസും മരണം സ്ഥിരീകരിച്ചു. രണ്ടേമുക്കാലോടെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തിയതിനു ശേഷമാണ് പൂട്ടുപൊളിച്ച് പോലീസ് അകത്തുകടന്നത്.

മൃതശരീരത്തില്‍ മൊത്തം 17 മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. മുഖത്തും കൈയിലും മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. അകത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. മൃതദേഹം കിടന്ന മുറിയില്‍നിന്ന് കൃത്യം നടത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും പോലീസ് കണ്ടെടുത്തു.

വീടിനുപുറത്തുള്ള കുളിമുറിയില്‍നിന്ന് രക്തംപുരണ്ട മുണ്ട് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ സഹോദരന്റേതാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയിലും കുളിമുറിയുടെ വാതിലിലും ചോരപ്പാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനനടത്തി. പോലീസ്‌നായ കുളിമുറിയില്‍ ചെന്നശേഷം സമീപത്തെ പാടത്തുകൂടി 500 മീറ്റര്‍ ദൂരംപോയി നടത്തം അവസാനിപ്പിച്ചു.

വൈകുന്നേരം അഞ്ചുമണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വിവരങ്ങള്‍ കൂടുതലായി പറയാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

ഫസീലയുടെ സഹോദരനെ കാണാതാകുന്നസമയത്ത് മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു സ്വിച്ച്ഓഫ് ആയി. രാത്രിയായിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.
വളാഞ്ചേരിയിലേക്ക് വിവാഹംചെയ്തയച്ച ഫസീല നോമ്പിനോടനുബന്ധിച്ച് വീട്ടില്‍ വിരുന്നെത്തിയതാണ്. വിവരമറിഞ്ഞ് ഭര്‍ത്താവ് കുഞ്ഞുമൊയ്തുവും വീട്ടിലെത്തിയിട്ടുണ്ട്.

നിലമ്പൂര്‍ സി.ഐ. പി. അബ്ദുള്‍ബഷീറാണ് കേസന്വേഷിക്കുന്നത്. വിരലടയാളവിദഗ്ധന്‍ അനൂപ് ജോണ്‍, സയന്റിഫിക് അസിസ്റ്റന്റ് കെ.ആര്‍. നിഷ എന്നിവര്‍ സ്ഥലത്തെത്തി വിശദപരിശോധന നടത്തി. സഹോദരങ്ങള്‍: മുനീര്‍, ഹസീന, റജീന.

 

 




MathrubhumiMatrimonial