Crime News

71 ലക്ഷത്തിന്റെ വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളും വെള്ളിയും പിടിച്ചു

Posted on: 17 Jul 2015


കൊല്ലം: മൂല്യവര്‍ധിത നികുതി നിയമപ്രകാരമുള്ള രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും പിടിച്ചെടുത്തു. ആഭരണങ്ങള്‍ക്ക് 71,48,450 രൂപ വിലവരും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പാഴ്‌സല്‍ പരിശോധനയ്ക്കിടെ സ്റ്റേഷന്‍ പരിസരത്തുനിന്ന് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗമാണ് ഗുജറാത്ത് സ്വദേശിയില്‍നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തത്.
ഗുജറാത്തില്‍നിന്ന് കേരളത്തിലെ വിവിധ ജുവലറികളില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണ് ഇതെന്ന് വാണിജ്യനികുതി ഇന്റലിജന്‍സിന്റെ മൂന്നാം സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഗുജറാത്തുകാരന്‍ തേജസ്സാണ് പിടിയിലായത്.

സ്വര്‍ണം 1115 ഗ്രാം, വജ്രം 119 കാരറ്റ്, വെള്ളി 1259 ഗ്രാം എന്നിങ്ങനെയാണ് ആഭരണങ്ങളുടെ കണക്ക്. വജ്രം ഒരു കാരറ്റിന് 40,000 രൂപയാണ് വിപണി വില. നികുതി, ജാമ്യത്തുക, രജിസ്‌ട്രേഷന്‍ ഫീസ്, പിഴ എന്നീയിനങ്ങളില്‍ 17,89,610 രൂപ ഈടാക്കി ഉടമയ്ക്ക് ആഭരണങ്ങള്‍ വിട്ടുകൊടുത്തു. ഇതാദ്യമായാണ് കൊല്ലത്ത് വജ്രംപിടികൂടുന്നത്. സമീപകാലത്ത് സ്വര്‍ണവേട്ടയില്‍ ഇതിനകം ഒന്നരക്കോടി രൂപയാണ് സര്‍ക്കാരിന് കിട്ടിയത്. നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണം നിരന്തരം പിടികൂടുന്നുണ്ട്.

ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ വി.സതീഷ്, അസിസ്റ്റന്റ് കമ്മീഷണര്‍ എം.ആര്‍.അബ്ദുല്‍ സലാം എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഷാഡോ ഓപ്പറേഷന്‍. കൊല്ലം ഇന്റലിജന്‍സ് ഓഫീസര്‍ സി.കുഞ്ഞുമോന്‍, ഇന്‍സ്‌പെക്ടര്‍മാരായ എസ്.രാജീവ്, പി.ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണവേട്ട നടത്തിയത്.

 

 




MathrubhumiMatrimonial