Crime News

കോന്നി സംഭവം: പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു

Posted on: 16 Jul 2015


തൃശ്ശൂര്‍: കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ഒറ്റപ്പാലത്തിന് സമീപം തീവണ്ടി ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വൈകുന്നു. മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനും പ്രാഥമിക വിവരങ്ങള്‍ കൈമാറാനും തടസ്സമാവുന്നത്.
ദുരൂഹസാഹചര്യത്തില്‍ മരണം ഉണ്ടാകുമ്പോള്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മരണകാരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പോലീസിന് കൈമാറുന്നത് പതിവാണ്. മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുക. കോന്നിയിലെ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതിന്റെ പ്രാഥമിക വിവരങ്ങള്‍ പോലും പോലീസിന് കൈമാറാന്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ മരണസമയം, വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ച പരിക്കുകള്‍, പരിക്കുകളുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുമ്പോഴാണ് പോലീസിന് അപകടത്തെ കുറിച്ച് കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുന്നത്. ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് ഇത്തരം സാഹചര്യങ്ങളില്‍ പോലീസിന് ആശ്രയം. പെണ്‍കുട്ടികളുടെ മരണത്തിലെ ദുരൂഹതയ്ക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ പോലീസ് കുഴങ്ങുമ്പോഴും ഇവരെ അന്വേഷണത്തിന് സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടോ പ്രാഥമിക വിവരങ്ങളോ നല്‍കാന്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കഴിയാത്ത അവസ്ഥയാണ്.
ഫോറന്‍സിക് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം സമയം കഴിഞ്ഞതിനാല്‍ ചെയ്യാനാകില്ലെന്ന നിലപാടും ഇദ്ദേഹം സ്വീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിന് ശേഷം ഈ ഡോക്ടര്‍ അവധിയില്‍ പോകുകയും ചെയ്തു. മന്ത്രിതലത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച അസ്തമയത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിട്ടുകൊടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് പോലീസ് സര്‍ജന്റെ യോഗ്യതയില്ലെന്ന് ആക്ഷേപമുണ്ട്. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയില്‍ ഡോക്ടറില്ലാത്തതിനാല്‍ വിവാദമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നത്.

 

 




MathrubhumiMatrimonial