Crime News

വിസാ തട്ടിപ്പ്: അനിലിന്റെ ഭാര്യയും ഭാര്യാമാതാവും പ്രതികളാവും

Posted on: 14 Jul 2015


കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി തട്ടിപ്പ്് നടത്തിയ അനില്‍കുമാര്‍, ഭാര്യ, ഭാര്യാ മാതാവ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. കൊട്ടാരക്കര താമരശ്ശേരിയില്‍ ഗോള്‍ഡന്‍ വില്ല എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മറീനാ ഹോളിഡെയ്‌സ് എന്ന സ്ഥാപനം നടത്തിവന്ന വര്‍ക്കല പെരുങ്കുളം ഗുരുമന്ദിരത്തിന് സമീപം അനിതാവിലാസം കുമാര്‍ എന്ന അനില്‍കുമാര്‍ (41), ഭാര്യ നിഷ, നിഷയുടെ അമ്മ രമണി എന്നിവര്‍ കേസില്‍ പ്രതികളാകും.
അനില്‍കുമാറിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ആശ്രാമം കാവടിപ്പുറം നഗറിലായിരുന്നു ഇയാളുടെ താമസം.
കാസര്‍കോട് നടന്ന തട്ടിപ്പില്‍ നിഷ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജോലിതേടി എത്തിയവരെ താരയെന്ന് പേര് പറഞ്ഞാണ് നിഷ അഭിമുഖം നടത്തിയത്. കാസര്‍കോടിന് പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, പരവൂര്‍, കൊട്ടിയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായാണ് ഈസ്റ്റ് പോലീസിന് കിട്ടിയ വിവരം. റിമാന്‍ഡിലുള്ള അനിലിനെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പം അന്വേഷണവും നടത്തുമെന്ന് ഈസ്റ്റ് എസ്.ഐ. യു.പി.വിപിന്‍കുമാര്‍ പറഞ്ഞു.
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പത്രപ്പരസ്യം നല്‍കി ആള്‍ക്കാരെ വിളിച്ചുവരുത്തി അഭിമുഖം നടത്തിയാണ് വിസയ്ക്ക് അനില്‍കുമാര്‍ പണം വാങ്ങിയിരുന്നത്. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുക. അപേക്ഷകര്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചാലുടന്‍ പിന്‍വലിക്കുകയാണ് പതിവ്. പണംതട്ടിയശേഷം വിസ നല്‍കാതെ കൂടുതല്‍ പണം ആവശ്യപ്പെടും.
കബളിപ്പിച്ച് നേടിയ പണംകൊണ്ട് ആഡംബരജീവീതം നയിച്ച് പല സ്ഥലങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും വേഷവിധാനത്തിലുമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. വിദേശത്ത് ജോലി ആഗ്രഹിച്ച സാധാരണക്കാരായ ആള്‍ക്കാരാണ് കൂടുതലും തട്ടിപ്പിന് ഇരയായത്.

 

 




MathrubhumiMatrimonial