Crime News

സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ച അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

Posted on: 13 Jul 2015


കൊച്ചി: ഇടപ്പള്ളിയില്‍ ഫ്‌ലാറ്റിനകത്ത് സിലിന്‍ഡര്‍ പൊട്ടിതെറിച്ച് മരിച്ച അമ്മയുടേയും മകളുടേയും മൃതദേഹങ്ങളുമായി ബന്ധുക്കള്‍ എളമക്കര പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി.
മൃതദേഹം ഏറ്റുവാങ്ങുന്നതിനെച്ചൊല്ലി ബന്ധുക്കളും പോലീസുമായുണ്ടായ തര്‍ക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ശനിയാഴ്ച ഇടപ്പള്ളി പ്രശാന്ത് നഗര്‍ റെല്‍കോണ്‍ റിട്രീറ്റ് ഫ്‌ലാറ്റിന്റെ അഞ്ചാം നിലയിലെ അഞ്ച് എഫ് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വേണി (47), മകള്‍ കിരണ്‍ (ആറ്) എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായെത്തിയത്.
വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവം. മരിച്ചവരുടെ ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
എറണാകുളത്ത് പോലീസ് സര്‍ജന്‍ ഇല്ലാതിരുന്നതു കൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഇതിനു ശേഷം എളമക്കര പോലീസ് സ്റ്റേഷനില്‍ മൃതദേഹം കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ ബഹളം കൂട്ടിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വേണിക്കൊപ്പം താമസിച്ചിരുന്ന ഐസിഐസിഐ ബാങ്ക് ഇടപ്പള്ളി ശാഖാ മാനേജര്‍ സിബു ജോര്‍ജ് തന്റെ ഭാര്യയും മകളുമാണ് മരിച്ചത് എന്ന് സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കിയാലേ മൃതദേഹങ്ങള്‍ ഏറ്റെടുക്കൂ എന്ന് ബന്ധുക്കള്‍ ശഠിച്ചു. പിന്നീട് പോലീസുമായുള്ള ചര്‍ച്ചയില്‍ ഇവര്‍ നിലപാട് മാറ്റി. മൃതദേഹങ്ങള്‍ പിന്നീട് പച്ചാളം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
സിബു േജാര്‍ജ് വേണിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വേണി സഹോദരി ലക്ഷ്മിയുമായി ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. പാലക്കാട് വൈസ്‌മെന്‍ ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് സിബു ജോര്‍ജ് വേണിയുമായി ബന്ധം തുടങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെയും മകനെയും വിട്ട് സിബു ജോര്‍ജിനൊപ്പം താമസം തുടങ്ങുകയായിരുന്നു. സിബു ജോര്‍ജിന് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വേണിയുടേയും മകളുടേയും മരണത്തിന്റെ ഉത്തരവാദി സിബുവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വേണിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകന്‍ പാര്‍ഥിപനും സ്ഥലത്ത് എത്തിയിരുന്നു. വ്യോമസേന ഉദ്യോഗസ്ഥനായ പാര്‍ഥിപന്‍ ഇപ്പോള്‍ ഗുജറാത്തിലെ ജാംനഗറിലാണ് ജോലി ചെയ്യുന്നത്. സിബു പീഡിപ്പിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ താന്‍ അമ്മയെയും അനിയത്തി കിരണിനെയും ഒപ്പം താമസിപ്പിക്കാനായി വിളിച്ചതാണെന്നും എന്നാല്‍ അവര്‍ വന്നില്ലെന്നും പാര്‍ഥിപന്‍ പറഞ്ഞു. സിബു ജോര്‍ജിനെ ചോദ്യം ചെയ്തു വരികയാണെന്നും ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുമെന്നും എളമക്കര പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial