Crime News

സ്വര്‍ണക്കടത്ത്്: നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നിയമോപദേശം തേടും

Posted on: 13 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ പ്രത്യേക സംഘം നിയമോപദേശം തേടും. നൗഷാദ് ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളെ ഒരുവട്ടം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അന്ന് പക്ഷേ വന്‍ തോതില്‍ സ്വര്‍ണം കടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ ജാബിന്‍ അറസ്റ്റിലായതോടെയാണ് സ്വര്‍ണക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ സാധാരണയായി ഒരു വട്ടമേ കസ്റ്റഡിയില്‍ നല്‍കാറുള്ളു. നൗഷാദിനെ ചോദ്യം ചെയ്താല്‍ മാത്രമേ സ്വര്‍ണം ആര്‍ക്കാണ് കൈമാറിയിരുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയൂ. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായത് മൂവാറ്റുപുഴ സ്വദേശി സലിം ആണ്. പിന്നാലെ നൗഷാദും അറസ്റ്റിലായി. സലിം പിടിയിലായത് 8 കിലോ സ്വര്‍ണവുമായാണ്. അതിനാല്‍ തുടക്കത്തില്‍ അന്വേഷണം 8 കിലോ സ്വര്‍ണത്തെ ചുറ്റിപ്പറ്റിയായിരുന്നു. ജാബിന്‍ ഉള്‍പ്പെടെ കുടുതല്‍ പേര്‍ അറസ്റ്റിലായതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തി മനസ്സിലായത്. സ്വര്‍ണക്കടത്തിനു പുറമെ നൗഷാദിന്റെ ഹവാല ഇടപാട് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ഏത് രാജ്യത്തും ഹവാല പണം എത്തിക്കാനുള്ള നെറ്റ് വര്‍ക്ക് നൗഷാദിനുണ്ട്. മൂവാറ്റുപുഴയില്‍ നൗഷാദിന് സ്വന്തമായുള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിന്റെ മറവിലാണ് ഹവാല ഇടപാടുകള്‍. കേസില്‍ ഇനിയും 10 പേരെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ചിലര്‍ വിദേശത്തേയ്ക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ പഴനി ആണ്ടി, അസിസ്റ്റന്റ് കമ്മീഷണര്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്വര്‍ണം ചെന്നെത്തുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം
നെടുമ്പാശ്ശേരി: ദുബായില്‍ നിന്ന് കൊച്ചി വഴി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ചെന്നെത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷത്തിനിടെ കൊച്ചി വിമാനത്താവളം വഴി ടണ്‍ കണക്കിന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് ഏത് കേന്ദ്രത്തിലേയ്ക്കാണ് ചെന്നെത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയാനായിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇവരെ ചോദ്യം ചെയ്തിട്ടില്ല. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് നിരവധി ശാഖകളുള്ള ഒരു ജ്വല്ലറി വന്‍തോതില്‍ സ്വര്‍ണം വാങ്ങിയിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്്. നേരത്തെ ഫയാസ് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായപ്പോഴും ഈ ജ്വല്ലറിയെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിലെ പ്രമുഖര്‍ പിടിയിലായതിനാല്‍ ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ടുള്ളവര്‍ തെളിവ് നശിപ്പിക്കാനായി അത് മാറ്റിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാല്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം സ്വര്‍ണം ചെന്നെത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം.

 

 




MathrubhumiMatrimonial