Crime News

വിവാഹത്തട്ടിപ്പുകേസിലെ പ്രതി സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍

Posted on: 08 Jul 2015


തൊടുപുഴ: തവണവ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നുപറഞ്ഞ് സ്ത്രീകളില്‍നിന്ന് പണംതട്ടിയകേസില്‍ യുവാവ് പിടിയില്‍. വയനാട് മുട്ടത്ത് ബെന്നി ബേബിയാണ് (33) കരിമണ്ണൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിവാഹത്തട്ടിപ്പുംപുറത്തായി.

ഇരുപതോളം സ്ത്രീകളില്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. വിവാഹ പരസ്യം നല്‍കി തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ വിവാഹം കഴിച്ചശേഷം ഇവരുടെ പണവും ബൈക്കും സര്‍ട്ടിഫിക്കറ്റുകളും തട്ടിയെടുത്ത് നാടുവിടുകയായിരുന്നു. അധ്യാപിക ജോലി ചെയ്തിരുന്നത് ജമ്മു-കശ്മീരിലാണ്. ഇവര്‍ വിവാഹം കഴിഞ്ഞ് കശ്മീരിലേക്കുപോയപ്പോള്‍ ഇവിടത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നത് ബെന്നിയെ ആയിരുന്നു. സ്വത്തുക്കള്‍ കൈക്കാലാക്കിയതിനുശേഷം ഇയാള്‍ മുങ്ങി. ഇതുസംബന്ധിച്ച് തിരുവനന്തപുരം നെയ്യാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. ഇതിന് സമാനമായി നിരവധി വിവാഹതട്ടിപ്പുകളും പ്രതി നടത്തിയതായി പോലീസ് സംശയിക്കുന്നു.

ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ അമ്പതോളംസ്ത്രീകളുടെ പണം തട്ടിയെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായത്. തവണവ്യവസ്ഥയില്‍ വീട്ടുപകരണങ്ങളുംമറ്റും എത്തിച്ചുകൊടുക്കാമെന്നു പറഞ്ഞ് മലയിഞ്ചിയില്‍ 500 രൂപ വീതം ഇയാള്‍ സ്ത്രീകളോടുവാങ്ങിയിരുന്നു. സാധനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പോലീസ് ഇയാളെ കരിമണ്ണൂരിലേയ്ക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സ്ത്രികളെ വലയിലാക്കിയിരുന്നത്. തുടര്‍ന്ന് പ്രതിയുടെ ഫോണിന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ മറ്റുതട്ടിപ്പുകള്‍ പുറത്തുവന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. തൊടുപുഴ ഡിവൈ.എസ്.പി. ജോണ്‍സണ്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം കരിമണ്ണൂര്‍ സി.ഐ. സി.ജയകുമാര്‍, എസ്.ഐ. രാജന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial