Crime News

ലോട്ടറി തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം കൊല്‍ക്കത്തയിലേക്ക്‌

Posted on: 07 Jul 2015


കൊല്ലം: ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് പണം തട്ടിയ കേസില്‍ അന്വേഷണത്തിന് കൊല്ലം ക്രൈം ബ്രാഞ്ച് കൊല്‍ക്കത്തയിലേക്ക്. പാകിസ്താന്‍ ബന്ധമുള്ള രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണികളില്‍ രണ്ടാമനായ കൊല്‍ക്കത്തക്കാരന്‍ പലാഷ്‌കുമാര്‍ ചന്ദയെ പിടികൂടാനാണ് യാത്ര. പലാഷിനായി മിലിട്ടറി ഇന്റലിജന്‍സും വല വിരിച്ചിട്ടുണ്ട്.

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിമാചല്‍ പ്രദേശുകാരന്‍ നായിക് രാജീവ് കുമാറിന്റെ 7.53 ലക്ഷം രൂപ തട്ടിയകേസില്‍ റിമാന്‍ഡിലായിരുന്ന കോയമ്പത്തൂര്‍ ശരവണപ്പെട്ടി സ്വദേശി കാര്‍ത്തികി(31)ന് കഴിഞ്ഞദിവസം ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. കൊല്ലം ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പിടികൂടി രണ്ടുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം. മലയാളികളായ ചിലരാണ് ജാമ്യമെടുക്കാനെത്തിയത്. ഇവരെപ്പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ഡിവൈ.എസ്.പി. സര്‍ജുപ്രസാദിന്റെ മുമ്പാകെ ആഴ്ചയിലൊരിക്കല്‍ ഹാജരായി ഒപ്പിടണമെന്നാണ് ജാമ്യവ്യവസ്ഥ.കാര്‍ത്തികിന് പലാഷ് ചന്ദയുമായി ഇടപാടുകളുണ്ട്. ഇരുവരുടെയും ഇടപാടുകളുടെ പ്രധാന ഹബ്ബ് ബംഗാളും ശ്രീലങ്കയുമാണ്. പലാഷിനെ പിടിച്ചാല്‍ പാക് ബന്ധമടക്കം കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നും ഇതിന് മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായമുണ്ടെന്നും സര്‍ജു പറഞ്ഞു.

തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആദ്യം സംശയിച്ച സി.ആര്‍.പി.എഫിലെ രാജസ്ഥാന്‍കാരനായ ഹരിസിങ് തന്‍വീറിന് 2.42 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ തന്ത്രപ്രധാനമേഖലയില്‍ ജോലിയുള്ള വ്യോമസേനയിലെ ഒരു എയര്‍മാനെപ്പറ്റിയും കൂടുതല്‍ വിവരം കിട്ടി. തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ഇയാളെ ഏതുസമയവും അറസ്റ്റ് ചെയ്യാം. കാര്‍ത്തികിനെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും സൈനിക ഇന്റലിജന്‍സും കൊല്ലത്ത് ചോദ്യം ചെയ്തിരുന്നു.

നായിക് രാജീവ് കുമാറിന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണിലേക്ക് 25 ലക്ഷത്തിന്റെ എയര്‍ടെല്‍ ലോട്ടറി അടിച്ചെന്ന് സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. പാകിസ്താനില്‍നിന്ന് അഞ്ച് മൊബൈല്‍ നമ്പര്‍ വഴി കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് രാജീവ് കുമാറും ഹരിസിങും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ അഞ്ച് ബാങ്കുകളിലെ 11 അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. രാജീവ് കുമാറാണ് തട്ടിപ്പ് ആദ്യം തിരിച്ചറിഞ്ഞതും സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുത്തതും. കഴിഞ്ഞദിവസം ഒരു ഇംഗ്ലൂഷ് വാര്‍ത്താ ചാനല്‍ പുറത്തുവിട്ട സമാന ലോട്ടറി തട്ടിപ്പിനും പാക് ബന്ധമുണ്ട്.

 

 




MathrubhumiMatrimonial