Crime News

ദളിത് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍

Posted on: 01 Jul 2015


പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചസംഭവത്തില്‍ യുവാവ് അറസ്റ്റില്‍.മണ്ണാര്‍ക്കാട് വടക്കുമണ്ണം വാരിയത്തൊടി അന്‍സര്‍(28)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. പി.എം. പ്രദീപ് അറസ്റ്റുചെയ്തത്.
മണ്ണാര്‍മല സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
യുവതിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ പ്രതിയുടെ സുഹൃത്തിന് ലഭിച്ചിരുന്നു. ഇത് തിരികെ കൊടുക്കുന്നസമയത്ത് നമ്പര്‍ കൈവശപ്പെടുത്തിയ പ്രതി യുവതിയെ നിരന്തരം ഫോണില്‍ വിളിച്ചു സ്‌നേഹം നടിച്ച് വിവാഹവാഗ്ദാനം നല്‍കി വശത്താക്കി. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍വെച്ച് പീഡിപ്പിച്ചു.
യുവതിയുടെ എസ്.എസ്.എല്‍.സി. ബുക്കിലെ മേല്‍വിലാസത്തിലെ തെറ്റ് തിരുത്തിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് കൊണ്ടുപോയി സ്വകാര്യ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചു. തുടര്‍ന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറുകയും പ്രതിയും കൂട്ടുകാരും ചേര്‍ന്ന് യുവതിയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ സന്ദര്‍ശകവിസയില്‍ പ്രതി വിദേശത്തേക്ക് കടന്നു. തിങ്കളാഴ്ച വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രതിയെ ഡിവൈ.എസ്.പി.യും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ. ചെറൂട്ടി, സി.പി.ഒ. ശശികുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial