Crime News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവും സഹായികളും അറസ്റ്റില്‍

Posted on: 25 Jun 2015


പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ച യുവാവിനെയും കൂട്ടാളികളെയും പന്തളം പോലീസ് അറസ്റ്റുചെയ്തു. ചേരിക്കല്‍ മുട്ടുപാണ്ടിയില്‍ തെക്കേതില്‍ കൊച്ചുമോന്‍ എന്നുവിളിക്കുന്ന നജുമുദ്ദീന്‍ (24), സഹായികളായ പന്തളം മങ്ങാരം മുറിയില്‍ രാജേഷ് (44), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നോര്‍ത്ത് ബിസ്മിമന്‍സിലില്‍ സിയാദ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച പന്തളം, കളയ്ക്കാട് വടക്കന്‍വീട്ടില്‍ അന്‍സാരിയെ (30) ജൂണ്‍ 13ന് അറസ്റ്റുചെയ്ത് റിമാന്‍ഡുചെയ്തിരിക്കുകയാണ്.

പന്തളം മങ്ങാരം ഭാഗത്തുനിന്ന് ഏപ്രില്‍ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ഓട്ടോറിക്ഷാഡ്രൈവറായ നജുമുദ്ദീന്‍ പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയതാണെന്ന് പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരവെയാണ് ഹൈക്കോടതിയില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് ചീഫ് ടി.നാരായണന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. നസീമിന്റെ നേതൃത്വത്തില്‍ പന്തളം സി.ഐ. എ.എസ്.സുരേഷ്‌കുമാര്‍, എസ്.ഐ. യു.ബിജു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പാലക്കാട് വടക്കുംചേരി, കറ്റോട്, കിഴക്കേപാറയ്ക്കല്‍ വീട്ടില്‍നിന്ന് ഇവരെ അറസ്റ്റുചെയ്തത്.

ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ പോലീസും അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. നജുമുദ്ദീന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളതെന്ന് സി.ഐ. എ.എസ്.സുരേഷ്‌കുമാര്‍ പറഞ്ഞു. കേസിലുള്‍പ്പെട്ട ബാക്കിയുള്ളവരെയും ഉടന്‍ അറസ്റ്റുചെയ്യുമെന്ന് സി.ഐ. പറഞ്ഞു.

 

 




MathrubhumiMatrimonial