Crime News

ആട് ആന്റണി മുങ്ങിയിട്ട് മൂന്നുവര്‍ഷം

Posted on: 25 Jun 2015


കൊല്ലം: മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചിട്ട് വ്യാഴാഴ്ച മൂന്നുവര്‍ഷം പിന്നിടുന്നു. സംഭവത്തില്‍ പ്രതിയായ കൊടും കുറ്റവാളി ആട് ആന്റണിയെ പിടികൂടാനുള്ള പോലീസിന്റെ നീക്കത്തിനും അത്രയും കാലം. വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ നടത്തി മടങ്ങിയെത്തിയത് ബുധനാഴ്ചയാണ്. 2012 ജൂണ്‍ 26ന് പുലര്‍ച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു ആട് ആന്റണിയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ജോയിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മാരകമായി കുത്തിപ്പരിക്കേല്പിച്ചത്. മണിയന്‍ പിള്ളയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പരവൂര്‍ സി.ഐ.യാണ് ആട് ആന്റണിയെ തിരയുന്ന സംഘത്തിന്റെ തലവന്‍. കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് എസ്.ഐ. മുകേഷിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങിയ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശാനുസരണമാണ് ടീമംഗങ്ങള്‍ ശിവകാശിയില്‍ തയ്യാറാക്കിയ ആട് ആന്റണിയുടെ പുതിയ പോസ്റ്ററുമായി കഴിഞ്ഞയാഴ്ച വീണ്ടും യാത്ര തിരിച്ചത്. ചെന്നൈ, കോയമ്പത്തൂര്‍ ,സേലം, ഈറോഡ്, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോസ്റ്റര്‍ പതിച്ചു. ഓരോ സ്ഥലത്തെയും പോലീസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി.

മൂന്നു വര്‍ഷത്തിനുള്ളില്‍ ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക സംഘം പോയി അന്വേഷണം നടത്തിയിട്ടുണ്ട്. ഉയരം, വിരലടയാളം എന്നിവ പരിശോധിച്ചാണ് ആന്റണിയല്ലെന്ന് ഉറപ്പിച്ചത്.

കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങുകയായിരുന്നു ഇയാള്‍. വാന്‍ വര്‍ക്കലയ്ക്കു സമീപം ഉപേക്ഷിച്ചിരുന്നു. പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിസില്‍നിന്നാണ് സൂസനെ പിടികൂടിയത്. ഭാര്യമാരില്‍ സൂസന്‍, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും േപാലീസ് അറസ്റ്റുചെയ്തു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്.ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.

 

 




MathrubhumiMatrimonial