Crime News

മുംബൈ മദ്യദുരന്തം: ചീഫ് സെക്രട്ടറി അന്വേഷിക്കും

Posted on: 24 Jun 2015


*മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

മുംബൈ: മലാഡില്‍ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വ്യാജ മദ്യദുരന്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി സ്വാധീന്‍ ക്ഷത്രിയയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അന്വേഷിക്കും.
മന്ത്രിസഭാ യോഗത്തിനുശേഷം എക്‌സൈസ് മന്ത്രി ഏകനാഥ് ഖഡ്‌സെ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വ്യാജമദ്യ വില്‍പ്പന തടയാനായുള്ള നിയമഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മലാഡ് മദ്യദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ എട്ടു പോലീസുകാരെയും നാല് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് മലാഡ് മല്‍വാണിയിലെ ലക്ഷ്മി നഗര്‍ ചേരിപ്രദേശത്ത് വ്യാജമദ്യം കഴിച്ച് 150-ലേറെ പേര്‍ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 102 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലേറെ വരുമെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. നാല്പതിലേറെ പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.
വ്യാജമദ്യം നിര്‍മിക്കാനായി ഉപയോഗിക്കുന്ന മെത്തനോള്‍ വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടാനായി സിറ്റി പോലീസ് നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിനായി അഹമ്മദാബാദ്, സൂറത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് സംഘങ്ങള്‍ പോയിട്ടുണ്ട്.

 

 




MathrubhumiMatrimonial