Crime News

എട്ടരലക്ഷത്തിന്റെ കുഴല്‍പ്പണം തട്ടാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍

Posted on: 24 Jun 2015


മണ്ണാര്‍ക്കാട്: എട്ടരലക്ഷം രൂപയുടെ കുഴല്‍പ്പണം ബൈക്കില്‍ പിന്തുടര്‍ന്ന് കവരാന്‍ ശ്രമിച്ച മൂന്നുപേരടക്കം അഞ്ചംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.

കരിമ്പ പനയമ്പാടത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി പൊതുവച്ചോല നൗഫല്‍ (21), കൊറ്റിയോട് സ്വദേശി കുറ്റിക്കാട്ടില്‍ മനോജ് (24), തെങ്കര പുഞ്ചക്കോട് പച്ചീരി സിനാന്‍ (22), തെങ്കര മണലടി പറമ്പില്‍പ്പീടിക മുബഷീര്‍ (20), കുമരംപുത്തൂര്‍ ചങ്ങലീരി വെള്ളാഞ്ചേരി മുഹമ്മദ് ഹാരീസ് (21) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാര്‍, കല്ലടിക്കോട് എസ്.ഐ. ശ്രീകുമാര്‍ എന്നിവര്‍ചേര്‍ന്ന് അറസ്റ്റുചെയ്തത്.
കോട്ടയ്ക്കല്‍സ്വദേശിയായ മൊയ്തീന്‍കുട്ടിയില്‍നിന്നാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ആഴ്ചയില്‍ മൂന്നുദിവസംവീതം ചിറക്കല്‍പ്പടി, കരിമ്പ മേഖലകളില്‍ മൊയ്തീന്‍കുട്ടി കുഴല്‍പ്പണം എത്തിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ വിവരം ചിറക്കല്‍പ്പടിക്കാരനായ നൗഫല്‍ മനസ്സിലാക്കി. നൗഫലും അടുത്ത സുഹൃത്ത് മുഹമ്മദ് ഹാരീസും കൊറ്റിയോട് സ്വദേശി മനോജും ചേര്‍ന്ന് മൊയ്തീന്‍കുട്ടി കൊണ്ടുവരുന്ന പണം തട്ടിയെടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ സിനാന്‍, മുബഷീര്‍, ഹാരിസ് എന്നിവര്‍ ചിറക്കല്‍പ്പടിയിലെത്തി. പണവുമായി മൊയ്തീന്‍കുട്ടി ഇതിനിടെ പാലക്കാട്ടേക്കുള്ള ബസ്സില്‍ക്കയറി. ഒപ്പം മനോജും കയറി. സിനാന്‍, മുബഷീര്‍, ഹാരിസ് എന്നിവര്‍ ബൈക്കില്‍ബസ്സിനെ പിന്തുടര്‍ന്നു. പനയമ്പാടത്തെത്തിയപ്പോള്‍ മൊയ്തീന്‍കുട്ടി ബസ്സിറങ്ങി. പനയമ്പാടത്തുള്ള ഒരു വ്യക്തിക്ക് മൊയ്തീന്‍കുട്ടി 50,000 രൂപ നല്‍കി. പനയമ്പാടത്ത് പഞ്ചായത്തോഫീസ് റോഡിലൂടെ നടന്നുപോയ മൊയ്തീന്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണമടങ്ങിയ പ്ലൂസ്റ്റിക് കവര്‍ പിന്നില്‍നിന്നുവന്ന ബൈക്കിലുണ്ടായിരുന്നവര്‍ തട്ടിയെടുത്ത് കടക്കുകയായിരുന്നു.

ഇതുവഴിവന്ന ബൈക്ക് യാത്രികരുടെ സഹായത്താല്‍ പണവുമായികടന്ന മൂവരെയും പിന്തുടര്‍ന്ന് നാട്ടുകാര്‍ കൊമ്പോട എന്ന സ്ഥലത്തുവെച്ച് പിടികൂടി തടഞ്ഞുവെച്ചു. കല്ലടിക്കോട് എസ്.ഐ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് പണം കണ്ടെടുത്തു. നൗഫലിനെയും മനോജിനെയും ചൊവ്വാഴ്ച മണ്ണാര്‍ക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ് കുമാറാണ് അറസ്റ്റ് ചെയ്തത്. മൊയ്തീന്‍കുട്ടി വിതരണംചെയ്ത 50,000 രൂപ പനയമ്പാടം സ്വദേശിയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതിനും പ്രത്യേക കേസെടുത്തിട്ടുണ്ട്. മൊയ്തീന്‍കുട്ടിയെ അന്വേഷണത്തിനുശേഷം വിട്ടയച്ചു. മൊയ്തീന്‍കുട്ടിയില്‍നിന്ന് സംഘം തട്ടിയെടുത്ത 8,42,000 രൂപ കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന്,് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കേസ് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.

 

 




MathrubhumiMatrimonial