Crime News

കോടതിക്ക് മുന്നില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു

Posted on: 19 Jun 2015


കോഴിക്കോട്: ജില്ലാ കോടതിക്ക് മുന്നില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു. ഒരു കൊറിയര്‍ കമ്പനിയുടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന താമരശ്ശേരി സ്വദേശി വെള്ളാപ്പള്ളി വീട്ടില്‍ ജിന്റോയാണ്(25) മരിച്ചത്. ഇന്നലെ ഉച്ചക്ക് കുടുംബ കോടതിക്ക് സമീപത്ത് വെച്ചാണ് ജിന്റോ കാമുകിയായ ബിന്ദുവിന്റെ ഭര്‍ത്താവ് കെ.എസ് സുനില്‍കുമാറിന്റെ കുത്തേറ്റ് വീണത്.

രണ്ടാംതവണയും കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെയും രണ്ടാമത്തെ മകനെ നല്‍കാതെ ഭീഷണിപ്പെടുത്തിയതിന്റെയും വൈരാഗ്യമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് സുനില്‍കുമാര്‍ പോലീസില്‍ മൊഴി നല്‍കി. ജിന്റോക്കൊപ്പം ബിന്ദുവിനെയും സുനില്‍കുമാര്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

മാരകമായി കുത്തേറ്റ് രക്തം വാര്‍ന്ന് കുടല്‍മാല പുറത്തായിക്കിടന്ന ജിന്റോയേയും വയറിന് കുത്തേറ്റ ബിന്ദുവിനെയും കോടതിയില്‍നിന്ന് പുറത്തിറങ്ങി വന്ന അഡ്വ. പി. കുമാരന്‍കുട്ടിയും അഡ്വ. നിര്‍മലയും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഇരുവരെയും ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയക്കു വിധേയരാക്കിയിരുന്നു.

ജിന്റോയുടെ ശല്യം ഒഴിവാക്കാന്‍ സുനില്‍കുമാര്‍ ഭാര്യയെയും പന്ത്രണ്ടും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളെയും കൂട്ടി നിലമ്പൂര്‍ എരുമമുണ്ടയിലെ ഒരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

അവിടെനിന്ന് ജൂണ്‍ 12ന് പകല്‍ ബിന്ദു ഇളയമകനെയുംകൂട്ടി ജിന്റോയോടൊപ്പം ഒളിച്ചോടി. വിവരം പുറത്തറിയിച്ചാല്‍ ഇളയ മകനെ കൊല്ലുമെന്ന് ജിന്റോ സുനിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്ന്, ബുധനാഴ്ച വിവാഹമോചനത്തിനു തയ്യാറാണെന്നും കോഴിക്കോട്ടെ കുടുംബകോടതിയില്‍ സംയുക്ത അപേക്ഷ നല്‍കാമെന്നും സുനില്‍ വാഗ്ദാനം ചെയ്തു. ഇതുവിശ്വസിച്ച ബിന്ദുവും ജിന്റോയും കോഴിക്കോട്ടെത്തി സുനിലിനെയും ഓട്ടോറിക്ഷയില്‍ കയറ്റി കോടതിപരിസരത്തെത്തി. ജിന്റോ ഓട്ടോറിക്ഷയുടെ പണം നല്‍കുന്നതിനിടെ സുനില്‍ കൈയില്‍ക്കരുതിയ കത്തിയെടുത്ത് ആദ്യം പിറകില്‍നിന്ന് കഴുത്തിനു വെട്ടി. തുടര്‍ന്ന് കൈക്കും വയറിനും കുത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെ ബിന്ദുവിന്റെ വയറിനും കൈക്കും കുത്തേറ്റു. പ്രതിയെ വെള്ളിയാഴ്ച കോടതിമുമ്പാകെ ഹാജരാക്കുമെന്ന് ടൗണ്‍ സി.ഐ. ടി.കെ. അഷറഫ് അറിയിച്ചു.


 

 




MathrubhumiMatrimonial